Advertisment

വിശപ്പകറ്റാന്‍ റൊട്ടി കട്ട മധുവിനേക്കാള്‍ മതിപ്പാണ് ബാലചന്ദ്രകുമാര്‍ എന്ന സിനിമാക്കാരന്‍റെ മൊഴിക്ക് ? 'അന്തരീക്ഷത്തിലെ' കുറ്റകൃത്യത്തിന്‍റെ വമ്പന്‍ ഗൂഢാലോചന അന്വേഷണം കേരളം ഇളക്കിമറിച്ച് ! 51 വെട്ടിന്‍റെയും അരിയില്‍ ഷുക്കൂറിന്‍റെയും ഷുവൈബിന്‍റെയും വധത്തിന് പിന്നില്‍ ഗൂഢാലോചനയേ ഇല്ല ! എല്ലാം വല്ലാതങ്ങ് സംഭവിച്ചുപോയത്രെ ! പുഷ്പനെ മറന്നാലും മധുവിനെ മറക്കരുതായിരുന്നു ! എല്ലാം... എല്ലാം... ഗൂഢാലോചന - ദാസനും വിജയനും

New Update

publive-image

Advertisment

'ഗൂഢാലോചന' എന്ന വാക്ക് കടൽ കടന്നു വന്നതാണെങ്കിലും സാക്ഷാൽ പരശുരാമൻ മേസ്തിരി വരെ ഒരു ഗൂഢാലോചനയിൽ പങ്കെടുത്തതിന് ശേഷമാണ് തന്റെ കൈവശമുണ്ടായിരുന്ന മഴുവെറിഞ്ഞുകൊണ്ട് കേരളമെന്ന ഈ പുണ്യഭൂമിയെ ലോകായുക്തയിൽ നിന്നും രക്ഷപ്പെടുത്തിയത്.

സകലമാന യഹൂദികളും അറബികളും പോർട്ടുഗീസുകാരും ഫ്രഞ്ചുകാരും സൊമാലിയക്കാരും ബ്രിട്ടീഷുകാരും ഓരോരോ ഗൂഢാലോചനയ്ക്ക് ശേഷമാണ് കേരളത്തിൽ കാലുകുത്തിയത്.

കടലിലൂടെ ആര്യന്മാർ അവരുടെ വയറ്റിപ്പിഴപ്പിനാവശ്യമായ സുഗന്ധ വ്യഞ്ജനങ്ങൾ കക്കാനും അല്ലെങ്കിൽ പറ്റിച്ചു വാങ്ങിയെടുക്കുവാനും വന്നപ്പോൾ അവർക്ക് കൂലിക്കാരായി സൊമാലിയയിൽ നിന്നും കുറെ അടിമകളെയും കേരളത്തിൽ എത്തിച്ചു.

പിന്നീട് അരങ്ങേറിയ ഗൂഢാലോചനകളിൽ നമ്മുടെ നാട്ടുരാജാക്കന്മാർ പരസ്പരം പോരടിച്ചുകൊണ്ടു ശശിയും സോമനും ഒക്കെ ആവുകയായിരുന്നു.

പിന്നീട് ഒളിവിൽ നടന്ന ഗൂഢാലോചനയുടെ ഫലമായി ലോകത്തെ ആദ്യത്തെ ജനാധിപത്യ കമ്മ്യുണിസ്റ്റ് ഭരണകൂടം കേരളത്തിൽ നിലവിൽ വന്നു. ആ മന്ത്രിസഭയെ വലതുപക്ഷക്കാർ ഒറ്റകെട്ടായി ഗൂഢാലോചന നടത്തി വിമോചനസമരമെന്ന പേരിൽ കഴുത്തിന് പിടിച്ചു പുറത്തിടുകയായിരുന്നു.

ഭൂരിപക്ഷക്കാരായ മതത്തിലുള്ളവർ ഇടതുപക്ഷത്തിലും ന്യുനപക്ഷക്കാരായ മതക്കാർ വലതുപക്ഷത്തും അണിചേർന്നു. അങ്ങനെ കാലാകാലങ്ങളായി ഓരോരോ അഞ്ചു വര്ഷം കൂടുമ്പോഴും ഓരോരോ ഉണ്ടൻചുരുട്ട് ഗൂഢാലോചനകൾ പിറക്കുകയും അതിന്റെ പേരിൽ ഭരണത്തിലേക്ക് എത്തുകയും ചെയുന്ന പ്രതിഭാസമാണ് കേരളത്തിൽ കണ്ടുവരുന്നത്.

ഓരോ ഭരണ മാറ്റത്തിനും പിന്നിൽ ഒന്നോ രണ്ടോ അതിഗൂഢമായ ഗൂഢാലോചനകളാണ്.

മുഖ്യന്‍റെ പ്രതിഛായ കളയാനും ഗൂഢാലോചന !

എൺപതുകളിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കുവാനായി കേരളത്തിൽ മുഴുവനും കളവു പെരുകുന്നു എന്ന് ജനങ്ങളിൽ ഭയപ്പെടുത്തുവാൻ അന്നത്തെ പ്രതിപക്ഷക്കാർ സ്വന്തം പാർട്ടിക്കാരെ കൊണ്ട് രാത്രികാലങ്ങളിൽ ഗ്രാമങ്ങളിൽ അരാജകത്വം സൃഷ്ടിച്ചിരുന്നു.

കൂടാതെ 'തങ്കമണി' എന്ന സ്ഥലത്തുണ്ടാക്കിയ പോലീസ് അതിക്രമം സ്വന്തം പാർട്ടിക്കാർ ഉണ്ടാക്കിയ ഗൂഢാലോചനയാണെന്ന് എംവി രാഘവൻ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട് . അന്ന് ഗൂഢാലോചനകൾ നടപ്പിലാക്കുവാൻ മൊബൈൽ ഫോൺ സൗകര്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ട്രാൻസ്‌പോർട്ട് ബസിലെ ഡ്രൈവർമാരെയായിരുന്നു ദൂതന്മാരായി ഉപയോഗിച്ചിരുന്നത്.

അങ്ങനെ തങ്കമണിയിൽ വീണുകിട്ടിയ ഭരണം നാലുകൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും അഞ്ചുകൊല്ലം ഭരിക്കാമെന്ന ആർത്തിയിൽ ഭരണം പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഒരു വലിയ ഗൂഢാലോചന പൊളിഞ്ഞു പാളീസാകുകയായിരുന്നു.

പിന്നീട് അധികാരത്തിലേക്ക് വന്ന കരുണാകരന്റെ ചിറകുകൾ അരിയുവാൻ തിരുവനന്തപുരത്തെ പ്രസ്സ് ക്ലബ്ബിലെ കുളാണ്ടർമാരും, മാധ്യമ മുത്തശ്ശിയും സ്വന്തം പാർട്ടിയിലെ ചില നേതാക്കളും കൂടി ഗൂഢാലോചനകൾ നടത്തിയപ്പോൾ അന്ന് വീണുകിട്ടിയ മറിയം റഷീദയെയും ഫൗസിയയെയും വെച്ചുകൊണ്ട് നല്ല രീതിയിൽ പോലീസുകാർ കഥകളും തിരക്കഥകളും മെനഞ്ഞപ്പോൾ ചാരനെന്നു മുദ്രകുത്തി ഒരു നേതാവിനെ കരയിപ്പിച്ചു പടിയിറക്കി.

പിന്നീട് ആ കസേരയിൽ ഇരുന്ന ആദർശവനായ എകെ ആന്റണി ചാരായം നിരോധിച്ചുകൊണ്ട് ജനകീയനായപ്പോൾ അന്നത്തെ പ്രതിപക്ഷം 'സൂര്യനെല്ലി' എന്ന ഒരുഗ്രൻ 'ഗൂഢാലോചന'യ്ക്ക് തിരികൊളുത്തി. ആ ഗൂഢാലോചനയും വിജയം കണ്ടു.

പിന്നീട് അന്നത്തെ പ്രതിപക്ഷമായ വലതുപക്ഷക്കാർ തരക്കേടില്ലാത്ത ഒരു ഗൂഢാലോചനയിൽ നാദാപുരത്തെ തെരുവൻ പറമ്പ് കത്തിച്ചപ്പോൾ വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചെടുത്തു.

സര്‍ക്കാരിനെ മറിച്ചിടാന്‍ എഫ്‌ഡി ഗൂഢാലോചന ?

അച്ഛനെക്കാൾ കഴിവുള്ളവനാണ് മകനെന്ന് മനസ്സിലാക്കിക്കൊണ്ട് കെ മുരളീധരന് നാൽപ്പത് സീറ്റുകളുടെ ഫിക്സഡ് ഡെപ്പോസിറ്റ് വാഗ്ദാനം ചെയുവാൻ ഇടതുപക്ഷം ഗൂഢാലോചന നടത്തിയത് കൊച്ചിയിൽ വെച്ചായിരുന്നു.

കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല ഗൂഢാലോചനകളിൽ ഒന്നായിരുന്നു ആ ഫിക്സഡ് ഡെപ്പോസിറ്റ് കളികൾ. അതിന് ശേഷം വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വലതുപക്ഷം പച്ചത്തൊട്ടില്ല.

പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും വലതുപക്ഷം ശക്തി സ്വരൂപിച്ചു എന്ന് മനസ്സിലാക്കിയ ഇടതുപക്ഷം അന്നത്തെ വലതുപക്ഷത്തെ ഒരു നേതാവിന്റെ ചാനലിനെ കൂട്ടുപ്പിടിച്ചുകൊണ്ട് ഗൂഢാലോചന നടത്തി ഐസ്ക്രീം കേസിനെ റോഡിലേക്ക് വലിച്ചിഴച്ചു.

അങ്ങനെ ആ ഒരൊറ്റ കേസിനെ കുത്തിപ്പൊക്കിയതിനാൽ മലപ്പുറത്തുവരെ ഗൂഢാലോചനകൾ വിജയിച്ചുകൊണ്ട് ഇടതുപക്ഷം അധികാരത്തിൽ എത്തി.

51 വെട്ടിന്‍റെ ഗൂഢാലോചന

പിന്നീട് ഗൂഢാലോചനകൾ നടത്തുവാൻ ആളില്ലാതായപ്പോൾ ഇടതുപക്ഷം പത്തു വർഷത്തോളം ഒരു തിരഞ്ഞെടുപ്പിലും ജയിച്ചു കയറിയില്ല സ്വന്തം പാർട്ടിയിലെ വിഭാഗീയത എന്ന് പറയുന്ന ഗ്രൂപ്പുകാർ പരസ്പരം ഗൂഢാലോചനകൾ നടത്തി അണികളെ വെറുപ്പിച്ചുകൊണ്ടിരുന്നു.

ഗൂഢാലോചനക്കാരെ പോളിറ്റ് ബ്യുറോയിൽ നിന്നുവരെ ഒഴിവാക്കേണ്ടിവന്നു. പഴയ എംപിമാരും എംഎൽഎമാരും പാർട്ടിയിൽ നിന്നും വേറെ പാർട്ടികളിലേക്ക് ചേക്കേറിയപ്പോഴും ഷൊർണൂർ ഒഞ്ചിയം തളിക്കുളം പോലുള്ളിടത്ത് പാർട്ടി ലോബികൾക്കെതിരെ ശബ്ദങ്ങൾ ഉയർന്നപ്പോഴും അതെല്ലാം അൻപത്തിയൊന്നു വെട്ടുകളിൽ അവസാനിപ്പിക്കുവാൻ ഗൂഢാലോചനക്കാർക്ക് സാധിച്ചു.

വടകരയിലെ ഒരു കല്യാണ വീട്ടിൽവെച്ച്‌ നേതാക്കന്മാർ പരസ്പരം കണ്ണുകൾ കൊണ്ട് നടത്തിയ ഗൂഢാലോചനയിൽ ടിപിയെന്ന പച്ച മനുഷ്യന്റെ മുഖം അന്പത്തിയൊന്നു തവണ വെട്ടിനുറുക്കിയപ്പോൾ എല്ലാറ്റിനും സാക്ഷിയായി ഒരു മാഷാ അള്ളാ ഇന്നോവ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അന്നത്തെ ആഭ്യന്തര മന്ത്രി ശരിക്കുള്ള ഇരട്ടച്ചങ്കു കാണിച്ചുകൊണ്ട് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയപ്പോൾ ഗൂഢാലോചനയിലെ പല കൊമ്പൻ സ്രാവുകളുടെയും ഉറക്കം നഷ്ടപ്പെട്ടു.

അപ്പോഴാണ് ഭരണപക്ഷത്തെ ഗൂഢാലോചനക്കാർ രംഗത്തെത്തിയത്. നല്ല രീതിയിൽ പോയിരുന്ന കേസന്വേഷണം അട്ടിമറിക്കുവാൻ മന്ത്രിയെ തന്നെ ചെവിക്കു പിടിച്ചു പുറത്തിട്ടപ്പോൾ ആഭ്യന്തരം ഏറ്റെടുത്ത മന്ത്രിയും പ്രമുഖ ഘടകകക്ഷി നേതാവും രണ്ടു ചാനൽ മേധാവികളും ശരിക്കുള്ള കോമ്പ്രമൈസ് ഗൂഢാലോചനകളുമായി രംഗത്തെത്തി.

അങ്ങനെയാണ് സോളാർ കേസും കോഴക്കേസും രംഗത്തെത്തുന്നത് . അതിന്നായി ശ്രീധരൻനായരുടെ കത്തും അതുപോലെയുള്ള വാർത്തകളും പടച്ചുവിട്ടു .അന്നത്തെ മുഖ്യമന്ത്രിയെ അവസാന നിമിഷം മാറ്റി പുതിയ ഒരാൾക്ക് മുഖ്യമന്ത്രിയാകാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു കളികൾ.

ജനസമ്പര്‍ക്കം തകര്‍ത്ത ഗൂഢാലോചന !

ഘടകക്ഷി നേതാവിന്റെ ഉപദേശ പ്രകാരം തലസ്ഥാനനഗരിയിൽ സെക്രട്ടറിയേറ്റ് വളയൽ എന്ന പേരിൽ പ്രതിപക്ഷക്കാർ തൂറി മെഴുവിയപ്പോൾ അവർ വിജയം കണ്ടു. അൻപത്തിയൊന്നു വെട്ടിന്റെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ എൻഐഎയിലേക്ക് മുങ്ങി.

ജനസമ്പർക്ക പരിപാടിയുമായി ജനകീയനായി മുന്നോട്ട് നീങ്ങിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിയമസഭയിലും തെരുവുകളിലും വിഎസ് അച്യുതാന്ദനും കൂട്ടരും കണ്ണിൽ ചോരയില്ലാത്ത രീതിയിൽ കളിയാക്കി നടന്നപ്പോൾ അന്നത്തെ ചാനലുകാർ സിഡി കാണുവാൻ കോയമ്പത്തൂരിലേക്കും പുറപ്പെട്ടു.

മുഖ്യമന്തിയെ കല്ലെറിഞ്ഞു. ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തു. കേരളത്തിൽ ഒരു മുഖ്യമന്ത്രിക്കെതിരെ പെണ്ണ് വിഷയം കത്തിക്കുവാൻ ഗൂഢാലോചനകൾ പിറന്നു. അങ്ങനെ പത്തുകൊല്ലങ്ങൾക്ക് ശേഷം ഇടതുപക്ഷം വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഗൂഢാലോചനക്കാർ ക്യാപ്റ്റന്മാരായി.

കേസുകളിൽ വിജയം മാത്രം കൈവരിച്ചിരുന്ന ഒരു നേതാവ് കോവിഡുമായി പടപൊരുതികൊണ്ടിരിക്കുന്ന നാളിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി അല്ലെങ്കിൽ തോൽവിയായി കോടതി വിധിയാൽ വന്നിരിക്കുന്നു.

താൻ ഘോരഘോരം ജനങ്ങളെ ഇക്കിളിപ്പെടുത്തി പ്രസംഗിച്ചു കൊണ്ടിരുന്ന മൂന്നു കേസുകളാണ് സൂര്യനെല്ലി, ഐസ്ക്രീം പിന്നെ സോളാർ.

ഒരു മഞ്ഞപ്പുസ്തകം വായിക്കുന്ന ലാഘവത്തോടെ പെണ്ണുവിഷയങ്ങൾ നിയമസഭയിലും കവലകളിലും പ്രംസഗിച്ചു നടന്ന അല്ലെങ്കിൽ അതിന്നായി ഗൂഢാലോചനകൾ നടത്തിയ മഹാൻ ഇന്നിപ്പോൾ പിഴയടക്കേണ്ടി വന്നിരിക്കുകയാണ്.

സ്വന്തം കഴിവുകൾ കാണിക്കുവാനില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയിൽ കയറി മെഴുവിയിരുന്ന ഈ നേതാക്കളും അവരുടെ അണികളും ഇന്നിപ്പോൾ സ്വന്തം പാർട്ടി ഓഫീസിൽ പീഡനം, സ്വന്തം നേതാവിന്റെ മകളെ പീഡനം, പാർട്ടി ഓഫീസിലെ ഒളിക്യാമറ പീഡനം, ആംബുലൻസ് പീഡനം , വാളയാർ പീഡനം, വണ്ടിപ്പെരിയാർ പീഡനം, സോഷ്യൽ മീഡിയ മിട്ടൂ പീഡനം അങ്ങനെയങ്ങനെ ആയിരക്കണക്കിന് കേസുകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.


ഫസലിനെ കൊന്നുകളഞ്ഞു ഷർട്ട് എതിരാളികളുടെ ഓഫീസിൽ കൊണ്ടിട്ടുള്ള ഗൂഢാലോചനകൾ, അതിൽ നിന്നും നേതാക്കന്മാരെ രക്ഷപ്പെടുത്താൻ ഗൂഢാലോചനകൾ, ഷുക്കൂറിനെ കൊന്നതും ഗൂഢാലോചനയിൽ, അതുപോലെയുള്ള ഒട്ടുമിക്ക രാഷ്ട്രീയകൊലകളും ഗൂഢാലോചനകൾ തന്നെ.


ഷുവൈബ്‌ വധത്തിൽ കേരളം നിറഞ്ഞുനിൽക്കുമ്പോൾ ആരുടെയോ പീഢനത്താൽ മരണപ്പെട്ട മധുവിനെ എല്ലാവരും മറന്നു. ആരൊക്കെ മറന്നാലും കൊച്ചാപ്പയായ മമ്മുട്ടി മധുവിനെ മറക്കാൻ പാടില്ല. പുഷ്പനെ മറന്നാലും മധുവിനെ മറക്കല്ലേ.

ആ പാവത്തിനായി വാദിക്കുവാൻ സർക്കാരിന്റെ കൈവശം പ്രോസിക്യൂട്ടർ ഇല്ലത്രെ. എല്ലാ പ്രോസിക്യൂട്ടർമാരും ഇപ്പോള്‍ ദിലീപിന്റെയും കാവ്യയുടെയും പിന്നാലെയാണ്.


ഭക്ഷണം കിട്ടാതെ വിശന്നപ്പോൾ ഭക്ഷണം കട്ട് തിന്നു എന്നതിന്റെ പേരിൽ ജനങ്ങളും (അല്ലാത്തവരും) കൂടി തല്ലിക്കൊന്ന ആദിവാസി യുവാവിനെക്കാൾ മതിപ്പാണ് ബാലചന്ദ്രകുമാർ എന്ന ഒരുത്തന്റെ മൊഴിക്ക്.


എന്താണിവിടെ നടക്കുന്നത്. അഴിമതിക്കെതിരെ അങ്കം വെട്ടിയവർ ലോകായുക്തയെ കൊന്നു കുഴിച്ചുമൂടുന്നു. വികസനത്തിനെതിരെ നാട് കത്തിച്ചവർ ആർക്കും വേണ്ടാത്ത ബുള്ളറ്റ് ട്രെയിനായി ബഹളം വെക്കുന്നു.

കോവിഡിനെതിരെ ജനത്തിനേ ഓടിച്ചിട്ട് ചന്തിക്ക് തല്ലിയവർ തിരുവാതിരക്കളി കളിച്ചുകൊണ്ട് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നു. സാമ്രാജ്യത്വം തുലയട്ടെ എന്ന് ഒച്ചവെച്ചവർ മൂലക്കുരു ചികിത്സക്ക് അമേരിക്കയിൽ കറങ്ങി നടക്കുന്നു.

വർഗീയത തുലയട്ടെ എന്ന് ചുമരുകൾ എഴുതിയവർ നാവെടുത്താൽ വർഗീയം പുലമ്പുന്നു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ വാളെടുത്തവർ സ്വന്തം വീട്ടിൽ മയക്കുമരുന്ന് വിൽക്കുന്നു. സ്ത്രീ സമത്വത്തിനായി പോരാടുന്നവർ കുട്ടികളെ വിൽക്കാൻ സഹായിക്കുന്നു. എല്ലാം ഗൂഢാലോചനകൾ.

ഇനിയും ഗൂഢാലോചനകൾക്ക് കൂട്ടു നില്ക്കാൻ തന്നെ കിട്ടില്ലെന്ന വാശിയിൽ ദാസനും

എല്ലാ ഗൂഢാലോചനക്കേസുകളും റിട്ടയർഡ് ജഡ്ജിമാരെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജയനും

Advertisment