ബിഗ് ബോസ്സ് ഹൗസ്. സീസൺ നാലിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളിൽ ഇപ്പോൾ അവശേഷിക്കുന്ന പന്ത്രണ്ട് പേരിൽ എല്ലാവരും തന്നെ നല്ല വീറും വാശിയും കൈവരിച്ചു കഴിഞ്ഞു.
കളി എന്താണ്, എങ്ങനെ ആണ് എന്നൊക്കെ മനസ്സിലാക്കിയാണ് ഓരോ മത്സരാർത്ഥിയും മുന്നോട്ട് പോവുന്നത്. ഗ്രാന്റ് ഫിനാലെ സ്വപ്നം കണ്ട് കളിച്ച് മുന്നേറുകയാണ് ഓരോരുത്തരും.
ബെസ്റ്റ് പെർഫോമർ ഓഫ് ദ വീക്ക് എന്ന 'ബിരുദം' സൂരജ് നേടിയത്, കളിയുടെ മർമ്മം അറിഞ്ഞ് കളിയ്ക്കാൻ തുടങ്ങിയതിനു ശേഷമാണ്. ബിഗ് ബോസിന്റെ രഹസ്യ അറയിലെ അഞ്ജാതവാസത്തിന്ശേഷമുള്ള നിമിഷയുടെ തിരിച്ചു വരവിലെ ദുരൂഹത തുടരുന്നു. ലക്ഷ്മി പ്രിയയുമായി നടന്ന വാക്പോരൊക്കെ ഒഴിവാക്കേണ്ടതായിരുന്നു എന്ന് പ്രേക്ഷകർക്ക് അഭിപ്രായം ഉണ്ട്.
നിമിഷയെക്കാളും മുതിർന്ന ലക്ഷ്മിയെ "നീ" എന്ന് വിളിച്ചത് ലക്ഷ്മിയ്ക്ക് സഹിയ്ക്കാനായില്ല. അത് ലക്ഷ്മിയെ അപമാനിയ്ക്കുകയായിരുന്നു എന്ന് ലക്ഷ്മിയ്ക്ക് തോന്നിയതിൽ കുറ്റം പറയാൻ പറ്റത്തില്ല.
മാതാപിതാക്കളുടെ, സഹോദരങ്ങളുടെ സ്നേഹശാസനകൾ അനുഭവിയ്ക്കാൻ യോഗമില്ലാതെ പോയതുകൊണ്ട് ആയിരിയ്ക്കാം ആ കുട്ടി അങ്ങനെ പ്രതികരിച്ചത് എന്ന് പ്രേക്ഷകരിൽ ഒരു ചെറിയ വിഭാഗത്തിന് അഭിപ്രായം ഉണ്ടങ്കിലും ഇത്രയും വലിയ വർത്തമാനവും വെറുപ്പുളവാക്കുന്ന ശരീരഭാഷയും പുറത്തെടുക്കുന്നത് ഒഴിവാക്കാമായിരുന്നു എന്ന് വലിയ ഒരു ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
ബഹുമാനം കൊടുത്ത് ബഹുമാനം സ്വീകരിയ്ക്കുക എന്ന സാമൂഹ്യ നീതി പുലർത്താനോ പിൻതുടരാനോ ഇന്നത്തെ കുട്ടികൾ തയ്യാറല്ലെന്ന് പരസ്യമായി അവരങ്ങോട്ട് പറഞ്ഞുകളയും. അവർക്ക് അവരുടെ നീതി, അവരുടെ മാർഗ്ഗം. പ്രേക്ഷകർ വിലയിരുത്തുന്നു.
പില്ലർ ടാസ്കിൽ, അഖിലിന്റെ താടിയിൽ റോബിന്റെ കൈ തട്ടിയത് റോബിൻ അറിഞ്ഞിരുന്നില്ല. കളികൾക്കിടയിലെ പരുക്കുകൾ സ്വാഭാവികമാണല്ലോ. പക്ഷേ, റോബിനെ ആക്രമിയ്ക്കാൻ ഒരവസരം നോക്കി ഇരിയ്ക്കുന്നത് പോലെ ആയിരുന്നു പിന്നീട് അഖിലിന്റെ പ്രതികരണം.
താൻ, ഒരു സെലിബ്രിറ്റി ആണ് എന്ന് സ്വയം അഭിമാനിയ്ക്കാൻ അഖിലിനും ആഗ്രഹവും അവകാശവും ഉണ്ട്. പക്ഷേ, അത് മറ്റുള്ളവരോട് കാട്ടേണ്ട മര്യാദവിട്ട് ആകരുത്.
ബിഗ് ബോസ് വീട്ടിൽ അതിഥികളായെത്തിയ പതിനേഴ് പേരിൽ ഒരാളായ ഡോക്ടർ റോബിനെ ആദ്യം മുതലേ തന്നെ എല്ലാവരും ഭയപ്പെട്ടിരുന്നു. ആ ഭയം പിന്നീട് വെറുപ്പിലേയ്ക്ക് കടന്നു. ബിഗ് ബോസ് വീട്ടിൽ നിലനിന്ന് പോരണമെങ്കിൽ എന്തൊക്കെ ചെയ്യണം എന്ന് ഗൃഹപാഠം ചെയ്ത് വന്നതാണ് റോബിൻ.
പാവയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജാസ്മിന്റെ കണ്ണിലെ കരടായി റോബിൻ മാറുകയായിരുന്നു. റോബിനെ ലക്ഷ്യം വച്ചുള്ള കളിയായിരുന്നു പിന്നീട് ഓരോ നിമിഷവും എല്ലാവരും കൂടി നടപ്പിലാക്കിക്കൊണ്ടിരുന്നത്. അത് കൊണ്ടാണ് ഡോക്ടർ റോബിനെ പ്രകോപിപ്പിച്ച് പുറത്താക്കാൻ എല്ലാവരും കിണഞ്ഞ് വേലയെടുക്കുന്നത്.
നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്ത് റോബിനെ പുറത്താക്കാൻ ഓരോ ആഴ്ചയും സഹമത്സരാർത്ഥികൾ ഭഗീരഥ പ്രയത്നം നടത്തിയിട്ടും, പ്രേക്ഷകർ റോബിനെ കൈവിടുന്നില്ല. എല്ലാം കണ്ടും കേട്ടും ഇരിയ്ക്കുന്ന പ്രേക്ഷകർക്ക്, രാവും പകലും തിരിച്ചറിയാം എന്ന് തിരിച്ചറിവ് മത്സരാർത്ഥികൾക്ക് ഇല്ലാതെ പോയി.
ഇന്നലെ, ജാസ്മിൻ റോബിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ, പ്രേക്ഷകർ, റോബിനെപ്പോലെ ആദ്യം ഒന്ന് അമ്പരന്നു. ഓരോരുത്തരും അവർ എന്താണെന്ന് അവർതന്നെ വെളിപ്പെടുത്തുന്ന ഒരു കളിയാണല്ലോ ബിഗ് ബോസ് വീട്ടിലേത് എന്ന് കരുതി പ്രേക്ഷകർ ആശ്വസിച്ചു. അതാണല്ലോ ആര് അവിടെ തുടരണം, ആര് അവിടെ നിന്നും പോകണം എന്ന് പ്രേക്ഷകർ തീരുമാനിയ്ക്കുന്നത്.
റോബിനെ തന്റെ പട്ടിയുമായി ജാസ്മിൻ താരതമ്യം ചെയ്തപ്പോൾ, അതിനെ ചോദ്യം ചെയ്ത് ലക്ഷ്മിയോട് ജാസ്മിൻ പറഞ്ഞത് ഞാൻ ഡോഗ് എന്നാണ് പറഞ്ഞത്, പട്ടിയെന്നല്ല. എന്റേത് പട്ടിയല്ല..ഡോഗാണ്..പ്രേക്ഷകരും മത്സരാർത്ഥികളും ഒരു പോലെ ഞെട്ടി.
എത്ര വിചിത്രമായ വാദം... നാടനോ ചാവാലിയോ പോമറേനിയനോ ഡാഷോ ജർമനോ പഗ്ഗോ ഏതുതന്നെയായാലും നമുക്ക് പട്ടിയാണല്ലോ അവറ്റകൾ. അത് കേട്ടിട്ട് പ്രതികരിയ്ക്കാൻ ആകാതെ നിന്ന ലാലിനോട് പ്രേക്ഷകർ ക്ഷമിയ്ക്കത്തില്ല.
ഇതിനെയാണോ ലാലേ നിലനിൽപിനായുള്ള പോരാട്ടം എന്ന് പറയുന്നത്.? ഇങ്ങനെ ആണോ സ്ത്രീ ശാക്തീകരണം.? എതിരെ നിൽക്കുന്നവരെ തെറിവിളിച്ചും അവഹേളിച്ചും തേർവാഴ്ച നടത്തിയുമാണോ അതിജീവനം.? മാന്യതയല്ല. ഇത് പെണ്ണത്തവുമല്ല ആണത്തവുമല്ല.
രണ്ടു പേരെ കൂടി ബിഗ് ബോസ് ഹൗസിലേക്ക് അയച്ച് കളികൾക്ക് കൊഴുപ്പ് കൂട്ടാനും കളർഫുൾ ആക്കാനും ബിഗ് ബോസ് പദ്ധതി ഇട്ടിട്ടുണ്ട്. ഇവർ ഷോ, കളർഫുൾ ആക്കുമോ കലാപമാക്കുമോ എന്ന് കണ്ടറിയണം.
റോബിനെ ടാർഗറ്റ് ചെയ്ത് ആണ് വരുന്നത് എന്ന് ഇവരിലൊരാളുടെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ഈ അവതാരത്തെ നിങ്ങൾ കൊണ്ട് വരുന്നത് പ്രേക്ഷകരെ വെല്ലുവിളിയ്ക്കാനാണോ.! ഈ വക സാധനങ്ങളെ സഹിയ്ക്കുന്നതിലും നല്ലത് ഉറക്കളയ്ക്കാതെ ടിവി ഓഫ് ചെയ്യുന്നതാണ് എന്ന് പ്രേക്ഷകർ പറയുന്നു.