ബിഗ് ബോസ് ഹൗസ്. കഴിഞ്ഞദിവസം വൈൽഡ് കാർഡ് എൻട്രി വഴി പുതിയ രണ്ട് മത്സരാർത്ഥികളെ ബിഗ് ബോസ് ഹൗസിലേക്ക് കടത്തിവിടുകയുണ്ടായല്ലോ. ഇതുവരെ മത്സരിച്ചവരുടെ ആത്മവീര്യം ചോർത്തുന്ന നടപടിയായിപ്പോയി ഇതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രേക്ഷകർ പുറത്താക്കിയ ഒരു മത്സരാർത്ഥിയെ വീറ്റോ പവ്വർ ഉപയോഗിച്ച് വല്യേട്ടൻ അകത്താക്കിയത് പ്രേക്ഷകരെ നേരത്തെ ഞെട്ടിച്ചതാണ്.
ഇങ്ങനെ വേണോ ബിഗ് ബോസേ ഷോ കളർഫുൾ ആക്കാൻ എന്ന് പ്രേക്ഷകർ ചോദിയ്ക്കുന്നു. ആദ്യം മുതലേ ഉള്ള മത്സരാർത്ഥികളുടെ ഇടയിൽ നിന്നും വേണമല്ലോ ഫിനാലെയിലേയ്ക്ക് മത്സരാർത്ഥികൾ മുന്നോട്ട് വരാൻ. അവരുടെ നൂറുദിവസത്തെ ആക്ടിവിറ്റികളുടെ അന്തിമവിശകലനമായിരിയ്ക്കണം ഫിനാലെയിലേയ്ക്കുള്ള അവരുടെ പ്രവേശനത്തിന്റെ മാനദണ്ഡം.
അല്ലാതെ, ആഴ്ചകളോളം പുറത്ത് ഇരുന്ന് ഷോ നിരീക്ഷിച്ച്, മത്സരാർത്ഥികളുടെ ബലവും ബലഹീനതയും മനസ്സിലാക്കി ഷോയിലേയ്ക്ക് ഇറങ്ങി, തങ്ങൾ വലിയ പുള്ളികളാണെന്ന ഭാവേന മത്സരിയ്ക്കുന്നതിൽ എന്ത് ഔചിത്യമാണ്. നിലവിൽ ബിഗ് ബോസ് ഹൗസിൽ മത്സരിയ്ക്കുന്ന മത്സരാർത്ഥികളോട് ബിഗ് ബോസ് ചെയ്യുന്ന ക്രൂരതയാണ് ഈ വൈൽഡ് കാർഡ് എൻട്രി.
പിന്നെ, ഷോയിൽ ഉപയോഗിയ്ക്കുന്ന പദപ്രയോഗങ്ങൾ സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് പോവുന്നത് അവതാരകൻ അറിഞ്ഞില്ലങ്കിലും വല്യേട്ടൻ അറിയണം. പട്ടിയെന്നല്ല ഡോഗ് എന്നല്ലേ പറഞ്ഞതെന്നപോലെയുള്ള നിസ്സാരവൽക്കരണ ഉരുണ്ടു കളികൾ കൊണ്ട് ഷോ കളറാകുമോ.? പറഞ്ഞത് അന്തരീക്ഷത്തിൽ നിലനിൽക്കുന്നുമുണ്ടല്ലോ.! ഷോയിൽ ഇപ്പോൽ കൂടുതലും നടക്കുന്നത് ആംഗലേയത്തിലുള്ള തെറിവിളിയാണ്. അത് കേട്ട് രസിച്ചു ചിരിയ്ക്കുന്നത് വല്യേട്ടന് ഭൂഷണമല്ല.
വൈൽഡ് കാർഡ് എൻട്രി അല്ലെങ്കിൽ പിൻവാതിൽ വഴി കയറിവന്ന ഒരു മത്സരാർത്ഥി ആംഗലേയത്തിൽ മാത്രമേ മൊഴിയൂ എന്ന നിർബ്ബന്ധ ബുദ്ധി കാണിയ്ക്കുകയാണങ്കിൽ പുറത്തേയ്ക്ക് ഉള്ള വഴി ഉടനെ തുറന്നുകൊടുക്കുന്നതായിരിയ്ക്കും ഉചിതം. അത് തന്നെയുമല്ല, ഈ മത്സരാർത്ഥി റോബിനെ മനഃപൂർവ്വം പ്രകോപിപ്പിയ്ക്കുകയാണ്.
ദിൽഷയെയും പ്രകോപിപ്പിച്ചു. പ്രേക്ഷകർ ഈ മത്സരാർത്ഥിയുടെ കേളികളിൽ അസംതൃപ്തരാണ്. കാരണം ഒരു ഫെമിനിസ്റ്റ് ധൃവീകരണം ബിഗ് ബോസ് വീട്ടിൽ ഈ മത്സരാർത്ഥിയുടെ നേതൃത്വത്തിൽ നടന്നുവെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തൽ.
നിമിഷയ്ക്കും ജാസ്മിനും ഈ മത്സരാർത്ഥി വന്നത് ആശ്വാസമായി എന്ന് അവരുടെ ഭാവഹാവാദികളിലൂടെ മനസ്സിലാക്കാം. കോടതി ടാസ്കിൽ ജഡ്ജ് ആയിരുന്ന ഈ മത്സരാർത്ഥി, കളിയാണങ്കിലും ആ കസേരയുടെ മഹത്വം മനസിലാക്കാതെ തെറി വിളിച്ചത് നീതീകരിയ്ക്കാനാവില്ല.
"റോബിനെ ഡോക്ടർ എന്ന് വിളിയ്ക്കരുത് അയാൾ അത് അർഹിയ്ക്കുന്നില്ല.. റോബിൻ.. റോബിൻ.. എന്ന് മാത്രം വിളിച്ചാൽ മതി" എന്ന് ഈ രണ്ടു പേരോടും നിഷ്ക്കർഷിച്ചത് അൽപത്തരമെന്നേ പറയാൻ സാധിയ്ക്കൂ.
ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ കൂടുതൽ തെറിവിളിയും ചാന്താട്ടവും പ്രേക്ഷകർ പ്രതീക്ഷിയ്ക്കുന്നു. അപക്വവും അഹന്തയും ധാർഷ്ട്യവും ധിക്കാരവും അടിമുടി ധരിച്ച ഈ മത്സരാർത്ഥി അധികം താമസിയാതെ പുറത്തേക്ക് പോകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
തെരുവിൽ ചിലരൊക്കെ വഴക്ക് കൂടുമ്പോൾ കാണിയ്ക്കുന്ന അംഗവിക്ഷേപങ്ങളോടെ ഈ മത്സരാർത്ഥി റോബിനെ ഇന്നലെ ആക്ഷേപിച്ചതിലും പ്രേക്ഷകർ അനിഷ്ടം വ്യക്തമാക്കുന്നു.
നിമിഷയും ജാസ്മിനും ഈ പുതിയ കൂട്ടുകെട്ടിൽ പെട്ട് ഒറ്റപ്പെടുമോ എന്ന് പ്രേക്ഷകർക്ക് ആശങ്ക ഉണ്ട്. നിമിഷയും ജാസ്മിനും ഷോയിൽ നല്ല ഫോമിലേക്ക് അടുക്കുകയായിരുന്നു. പ്രേക്ഷകർ പുറത്താക്കുന്നതിന് മുമ്പ് മറ്റ് മത്സരാർത്ഥികൾ ഈ മത്സരാർത്ഥിയെ പുറത്താക്കിയേക്കാമെന്ന് പ്രേക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ആദ്യമാദ്യം ഷോയിൽ പതുങ്ങിയിരുന്ന ലക്ഷ്മിപ്രിയ എന്തൊരു മുന്നേറ്റമാണ് നടത്തിയത്. ധന്യയാണങ്കിൽ കരുതലോടെ കുലീനത്വം വിടാതെ ഷോയിൽ നിറസാന്നിദ്ധ്യമാകുന്നു. അന്നും ഇന്നും വലിയ ബഹളങ്ങൾ ക്ക് ഒന്നും പോകാതെ ഒതുങ്ങി പതുങ്ങി നിൽക്കുകയാണ് സുചിത്ര. പൊണ്ണത്തടിയനെ എന്തിന് കൊള്ളാം..തെക്കേപ്പുരയിലെ തൂണിന് കൊള്ളാം എന്ന് പറയിപ്പിച്ചേ പുറത്തേക്ക് പോകൂ എന്ന വാശിയിലാണ് റോൻസൺ.
ദിൽഷ വളരെ പോസിറ്റീവായ ഒരു മത്സരാർത്ഥിയാണ്. തന്നേക്കാൾ നാലുവയസ്സിന് ഇളയതായ ബ്ലെസ്സി തന്നെ പ്രൊപ്പോസ് ചെയ്തതിലും റോബിൻ പുറകെ നടക്കുന്നതിലും അസ്വസ്ഥതയിലാണ് താനും. സൂരജ് ഷോയിൽ തകർപ്പൻ മുന്നേറ്റമാണ് നടത്തിയത്. അഖിൽ സ്റ്റേജ് ഷോയിൽ നിന്നും ഇതുവരെ കളിയിലേയ്ക്ക് ഇറങ്ങാൻ കൂട്ടാക്കുന്നുമില്ല. അപർണയാകട്ടെ, വരട്ടെ.. നോക്കാം എന്ന് മട്ടിലാണ്.
ബ്ലെസ്ലിയിൽ നിന്നും പ്രേക്ഷകർ ഒത്തിരി എന്തൊക്കെയോ പ്രതീക്ഷിച്ചു. ഒരു കുറിഞ്ഞിപ്പൂച്ചേപ്പോലെ എല്ലാവരെയും മുട്ടിയുരുമ്മി സ്നേഹം പ്രകടിപ്പിച്ച് മണ്ടത്തരങ്ങൾ പറഞ്ഞും കാണിച്ചും പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. ഇതുവരെ റോബിന് ഒരു ഭീഷണി ഉണ്ടങ്കിൽ അത് ഈ മിണ്ടാപ്പൂച്ചയിൽ നിന്ന് തന്നെയാണ്.