ഡൽഹി: താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഭൂഗര്‍ഭ അറകളുടെ ചിത്രങ്ങള്‍ ആദ്യമായി പുറത്തുവിട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പുറത്തിറക്കിയ ന്യൂസ് ലെറ്ററിലാണ് ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത താജ്മഹല്‍ അറകളുടെ അപൂര്‍വ്വ ചിത്രങ്ങളുള്ളത്.
താജ്മഹലില്‍ ഡിസംബര്‍ 2021 മുതല്‍ മെയ് 2022 വരെ നടന്ന അറ്റകുറ്റപ്പണികള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അടച്ചിട്ട മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചെന്ന വാദം വിവാദമായതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് ദ്രവിച്ച കുമ്മായ പാളികള്‍ ഇളക്കി പകരം പുതിയവ സ്ഥാപിച്ചിരുന്നുവെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജായ രജനീഷ് സിംഗാണ് താജ്മഹലിലെ മുറികള്‍ തുറക്കാന്‍ റിട്ട് ഹര്‍ജിയുമായി ലഖ്നൗ ബെഞ്ചിനെ സമീപിച്ചത്.ചരിത്ര സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 22 മുറികളും തുറക്കണമെന്നും, സത്യമെന്ത് തന്നെയായാലും അത് കാണാന്‍ കഴിയണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രജനീഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റാം പ്രകാശ് ശുക്ല, രുദ്ര വിക്രം സിംഗ് തുടങ്ങിയ തന്റെ അഭിഭാഷകര്‍ വഴിയാണ് രജനീഷ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രജിസ്ട്രി പാസാക്കിയ ശേഷം ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.
താജ് മഹല്‍, ഫത്തേപൂര്‍ സിക്രി, ആഗ്ര ഫോര്‍ട്ട്, ഇത്തിമാദു ദൗളയുടെ ശവകുടീരം തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ക്ക് ദേശീയ പ്രാതിനിധ്യ പ്രഖ്യാപനത്തിന്റെ പിന്‍ബലമുള്ള 1951ലെ നിയമത്തിന്റെയും, 1958 ലെ ആന്‍ഷ്യന്റ് മോനുമെന്റ്സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്റ് റിമൈന്‍സിന്റെയും പരിരക്ഷ എടുത്തുകളയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് താജ് മഹല്‍.
Click on the link to download/view the January issue of @ASIGoI's Newsletter.https://t.co/tIJmE46UR4 pic.twitter.com/UKWsTA2nPZ
— Archaeological Survey of India (@ASIGoI) May 9, 2022