കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 57 ലക്ഷം രൂപയുടെ സ്വർണ ബിസ്‌ക്കറ്റ് കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ. 57 ലക്ഷം രൂപ വിലമതിക്കുന്ന 933 ഗ്രം ഭാരമുള്ള എട്ട് സ്വർണ ബിസ്‌ക്കറ്റുകളാണ് പ്രതിയിൽ നിന്നും പിടികൂടിയത്. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി വഴി സ്വർണം കടത്താൻ ശ്രമിക്കവെയാണ് അതിർത്തി രക്ഷാ സേന പ്രതിയെ അറസ്റ്റ് ചെയ്തത്. മുർഷിദാബാദ് സ്വദേശിയായ അനികുൽ ഇസ്ലാമാണ് അറസ്റ്റിലായത്.
സൈക്കിളിന്റെ ടയറിനകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.അതിർത്തിയിൽ അനധികൃത സ്വർണകടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അതിർത്തി രക്ഷാ സേനയുടെ നേതൃത്വത്തിൽ അതിർത്തിയിൽ കർശന പരിശോധന നടത്തിയത്. കർഷകന്റെ വേഷത്തിൽ ഒരു യുവാവ് സ്വർണ ബിസ്‌ക്കറ്റുമായി അതിർത്തി കടക്കും എന്നതായിരുന്നു സേനയ്‌ക്ക് ലഭിച്ച മുന്നറിയിപ്പ്.
പരിശോധനയ്‌ക്കിടെ കർഷകന്റെ വേഷത്തിൽ സൈക്കിളിലെത്തിയ പ്രതി ചെക്കിംഗ് ഗേറ്റ് കടക്കുന്നതിനിടെ സേന തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ സൈക്കിളിന്റെ ടയർ തുറന്ന് സ്വർണ ബിസ്‌ക്കറ്റ് പിടികൂടുകയുമായിരുന്നു. അതിർത്തി സുരക്ഷാ സേനയുടെ ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിലെ സാഹിദുലിൽ നിന്നാണ് സ്വർണ ബിസ്‌ക്കറ്റുകൾ ലഭിച്ചതെന്ന് പ്രതി പറഞ്ഞു. ഇന്ത്യയിലെ അസദുൽ എന്നയാൾക്ക് കൈമാറാനാണ് സ്വർണം കൊണ്ട് വന്നതെന്നും ഇയാൾ പറഞ്ഞു. കള്ളക്കടത്ത് സംബന്ധിച്ച് തുടർ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.