38 വർഷങ്ങൾക്ക് ഒടുവിൽ പട്രോളിങ്ങിനിടെയുണ്ടായ ഹിമപാതത്തിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. 1984ൽ പാക്കിസ്ഥാനെ നേരിടാൻ ‘ഓപ്പറേഷൻ മേഘദൂത്’ എന്ന പേരിൽ ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹർബോള. ഞായറാഴ്ച സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തിയ മൃതദേഹം റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റർ 19 കുമയോൺ റെജിമെന്റിലെ ചന്ദ്രശേഖർ ഹർബോളയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
പട്രോളിംഗിനിടെ, അവർ ഒരു ഹിമപാതത്തിൽ അകപ്പെട്ടു. 15 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും മറ്റ് അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല, അവരിൽ ഒരാളാണ് ഹർബോള. അൽമോറയിലെ ദ്വാരഹത്ത് നിവാസിയായ ഹർബോള 1975ലാണ് സൈന്യത്തിൽ ചേർന്നത്.
മൃതദേഹം നാട്ടിലെത്തിച്ച് പൂർണ സൈനിക ബഹുമതികളോടെയാണ് അന്ത്യകർമങ്ങൾ നടത്തുമെന്ന് ഹർബോളയുടെ വീട്ടിലെത്തിയ ഹൽദ്വാനി സബ് കളക്ടർ മനീഷ് കുമാറും തഹസിൽദാർ സഞ്ജയ് കുമാറും അറിയിച്ചു.
അൽമോറ സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ ശാന്തി ദേവി ഇപ്പോൾ സരസ്വതി വിഹാർ കോളനിയിലാണ് താമസിക്കുന്നത്. തങ്ങൾ വിവാഹിതരായി ഒമ്പത് വർഷമായപ്പോഴാണ് ഹർബോളയെ കാണാതായതെന്ന് ശാന്തി ദേവി പറഞ്ഞു. തനിക്ക് അപ്പോൾ 28 വയസ്സായിരുന്നുവെന്നുംമൂത്ത മകൾക്ക് നാല് വയസ്സും ഇളയവൾക്ക് ഒന്നര വയസ്സുമായിരുന്നു എന്നും ശാന്തി ദേവി കൂട്ടിച്ചേർത്തു.
1984 ജനുവരിയിലാണ് ഹർബോള അവസാനമായി വീട്ടിലെത്തിയത്, ഉടൻ മടങ്ങിവരുമെന്ന് അദ്ദേഹം വാക്ക് പറഞ്ഞിരുന്നതായി ശാന്തി ദേവി പറഞ്ഞു. എന്നിരുന്നാലും, കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങളേക്കാൾ രാജ്യത്തിനായുള്ള സേവനത്തിനാണ് തന്റെ ഭർത്താവ് മുൻഗണന നൽകുന്നത് എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ശാന്തി ദേവി പറഞ്ഞു. അതേസമയം, മറ്റൊരു സൈനികന്റെ മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇയാളുടെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല.