കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം.താൻ ഐഎസ്ആർഒ ചെയർമാനായി എത്തുന്നത് തടയാൻ മുൻ ചെയർമാനായ കെ ശിവൻ ശ്രമിച്ചിരുന്നുവെന്നും മൂന്ന് വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചുവെന്നും ആത്മകഥയിൽ പറയുന്നു.
സോമനാഥ് ചെയർമാനാകുന്നത് കെ ശിവൻ തടയാൻ ശ്രമിച്ചുവെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് ആയിരുന്നു ആത്മകഥയുടെ പ്രസാധകര്‍. 2018-ൽ എ എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയപ്പോൾ, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നു. ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കു വീണത്. ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു.
തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ. ബി എൻ സുരേഷ് ഇടപെട്ടതോടെയാണ് ആറ് മാസത്തിനു ശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് ആത്മകഥയിൽ പറഞ്ഞിരുന്നു.