ദുബായ്: രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവിയായി യുഎഇ മേജര്‍ ജനറല്‍ നാസര്‍ അല്‍ റഔസി തിരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷത്തേക്കാണ് ചുമതല. നിലവിൽ യുഎഇ ആഭ്യന്തര മന്ത്രാലത്തിന് കീഴിൽ ഇൻസ്പെക്ടർ ജനറലായി പ്രവർത്തിച്ചുവരികയാണ് അദ്ദേഹം.
വ്യാഴാഴ്ച തുര്‍ക്കിയില്‍ നടന്ന യോഗത്തില്‍ ചെക്ക് പൊലീസ് കേണല്‍ സാര്‍ക്ക ഹവ്രാങ്കോവനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 140 രാജ്യങ്ങളുടെ പ്രതിനിധികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.
മൂന്ന് റൗണ്ട് വോട്ടെടുപ്പിന് ശേഷം അംഗരാജ്യങ്ങളില്‍ നിന്ന് 68.9% വോട്ടുകള്‍ അദ്ദേഹം നേടിയതായി ഇന്റര്‍പോള്‍ വ്യക്തമാക്കി. 1920-ൽ ഇൻറർപോൾ രൂപീകൃതമായ ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ ഏജന്‍സിയുടെ തലപ്പത്ത് എത്തുന്നത്.