Advertisment

അമേരിക്കയിലെ ആശുപത്രിയില്‍ ഏഴ് വയസ്സു മാത്രം പ്രായമുള്ള ഒമ്പതു പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിച്ച കേസിൽ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ കുടുങ്ങി

author-image
admin
New Update

publive-image

Advertisment

അമേരിക്കയിലെ ആശുപത്രിയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിച്ച കേസില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്കെതിരെ വിചാരണ ആരംഭിച്ചു. ഷിയാ വിഭാഗത്തില്‍പെട്ട ദാവൂദി ബോറാ സമുദായക്കാരായ ഒമ്പത് കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിച്ചുവെന്ന കേസിലാണ്, ഡോ. ജുമാന നാഗര്‍വാല എന്ന ഡോക്ടര്‍ കുടുങ്ങിയത്.

ഏഴ് വയസ്സു മാത്രം പ്രായമുള്ള ഒമ്പതു പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം രഹസ്യമായി നിര്‍വഹിച്ചു എന്നതാണ് ഡോക്ടര്‍ക്കെതിരായ കുറ്റം. ക്ലിനിക്കിന്റെ ഉടമയായ ഡോ. ഫക്രുദ്ദീന്‍ അത്തറിന് എതിരെയും കേസുണ്ട്. അമേരിക്കയിലാകെ പെണ്‍ചേലാകര്‍മ്മത്തിനായി പ്രവര്‍ത്തിക്കുന്ന രഹസ്യശൃംഖലയിലെ അംഗങ്ങളാണ് ഇവരെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മിഷിഗണ്‍, ഇല്ലിനോയിസ്, മിനസോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് അവര്‍ ചേലാകര്‍മം നടത്തിയത്. നടപടിക്രമത്തിനിടെ ചിലര്‍ കരഞ്ഞും നിലവിളിച്ചും ബഹളമുണ്ടാക്കി. ചിലര്‍ക്ക് രക്തസ്രാവമുണ്ടാവുകയും, ഒരാളെ ശാന്തമാക്കാനായി ഉറക്ക ഗുളിക നല്‍കുകയും ചെയ്തതായി കോടതി രേഖകള്‍ പറയുന്നു.

മുസ്‌ലിംകള്‍ക്കിടയിലെ ഒരു വിഭാഗമാണ് ഷിയാ. ഷിയാ വിശ്വാസം പിന്തുടരുന്ന ഇന്ത്യന്‍ മതവിഭാഗമാണ് ദാവൂദി ബോറാ സമുദായം. മുംബൈയിലാണ് ഈ വിഭാഗക്കാര്‍ ഏറ്റവുമേറെയുള്ളത്. കേരളത്തിലും ചുരുക്കം പേര്‍ ഈ വിഭാഗത്തിലുണ്ട്. മുഖ്യധാരാ മുസ്‌ലിംകളില്‍നിന്നും വ്യത്യസ്തമായ നിരവധി ആചാരങ്ങള്‍ പിന്തുടരുന്നവരാണ് ഇവര്‍.

അതിലൊന്നാണ് പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം. കുട്ടിക്കാലത്തു തന്നെ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. യു എന്‍ അടക്കം നിരോധിച്ചതിനാല്‍ അതീവ രഹസ്യമായാണ് ഇവര്‍ ഈ ആചാരം നിര്‍വഹിക്കുന്നത്. നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന സാമ്പത്തികശേഷിയുമുള്ള സമുദായമാണ് ഇത്.

ഇവരില്‍ നിരവധി പേര്‍ അമേരിക്കയിലും യൂറോപ്പിലുമായി കഴിയുന്നുണ്ട്. ഇത്തരം കുടുംബങ്ങളിലുള്ള പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിക്കാനാണ് അമേരിക്കയിലെ ഈ സമുദായത്തില്‍പെട്ട ചില ഡോക്ടര്‍മാര്‍ തയ്യാറാവുന്നത്. അതീവരഹസ്യമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ പെണ്‍ ചേലാകര്‍മ്മം നടത്തിപ്പോരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയില്‍ പിടിയിലാവുന്ന ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇത്. 2017 നവംബറിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലിവോണിയയയിലെ ക്ലിനിക്കില്‍ വച്ച് ഏഴ് വയസ്സുകാരികളായ ഒമ്പത് പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തി എന്നതായിരുന്നു കേസ്. ഡോ. ജുമാന നാഗര്‍വാല, ക്ലിനിക്കിന്റെ ഉടമ ഡോ. ഫക്രുദ്ദീന്‍ അത്തര്‍ എന്നിവരാണ് കേസില്‍ പ്രതികളായത്.

അത്തറിന്റെ ഭാര്യയും മറ്റൊരു സ്ത്രീയും ഈ കേസില്‍ പ്രതികളായിരുന്നു. എന്നാല്‍, താന്‍ ചെയ്തത് മതപരമായ ഒരു അനുഷ്ഠാനമാണ് എന്ന് ഡോ. ജുമാനയും കൂട്ടുപ്രതികളും വാദിച്ചു. അങ്ങനെ ഒരു ജഡ്ജി ഇവരെ കുറ്റവിമുതരാക്കി. എന്നാല്‍, അതിനുശേഷം, അമേരിക്കയില്‍ കുറ്റകരമായി കണക്കാക്കുന്ന പെണ്‍ചേലാകര്‍മ്മം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വഷണ ഉദേയാഗസ്ഥരില്‍നിന്നും കോടതിയില്‍നിന്നും മറച്ചുവെച്ചതായി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്ക് മൊഴിനല്‍കി.

തുടര്‍ന്നാണ് കോടതി വീണ്ടും കേസ് പരിഗണിച്ചത്. മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഈ ഹീനകൃത്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിഫോര്‍ണിയയിലെയും ഇല്ലിനോയിയിലെയും ചില ഡോക്ടര്‍മാരും ചേലാകര്‍മ്മം നിര്‍വഹിക്കുന്നു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി. എന്നാല്‍, ഡോ. ജുമാന ഒരു കുട്ടിയെയും ഉപദ്രവിച്ചിട്ടില്ലെന്നും മതപരമായ അനുഷ്ഠാനം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ വിസ്താരം തുടരുകയാണ്.

NEWS
Advertisment