ഓസ്ട്രേലിയ: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം രാജ്യം വിട്ട ഇന്ത്യൻ നഴ്സിനെ പിടികൂടാൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാരിതോഷികം പ്രഖ്യാപിച്ചു ഓസ്ട്രേലിയൻ പോലീസിന്റെ കർശന നീക്കം. കൊലയ്ക്ക് ശേഷം ഇന്ത്യയിലേക്ക് കടന്നു കളഞ്ഞ യുവാവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ അതായത് ഏകദേശം 5.23 കോടി രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് പൊലീസ്.
2018 ൽ ടോയ കോര്‍ഡിംഗ്ലി എന്ന 24 കാരിയാണ് കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് പ്രതിയെ തിരയുന്നത്. ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38 -കാരനായ രജ്‌വിന്ദര്‍ സിങാണ് കൊലയാളിയെന്ന് ഓസ്‌ട്രേലിയൻ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാൾ ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നെന്നാണ് റിപ്പോർട്ട്.
2018 ഒക്ടൊബര്‍ 22 -നായിരുന്നു ടോയയുടെ കൊലപാതകം. ടോയ കോര്‍ഡിംഗ്ലി തന്റെ നായയുമായി വാംഗെട്ടി ബീച്ചില്‍ എത്തിയതായിരുന്നു. ഇവിടെവെച്ചാണ് രജ്‍വിന്ദർ ഇവരെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് കാരണം എന്തെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പിറ്റേന്ന് ഒക്ടോബര്‍ 23-ന് സിഡ്‌നിയില്‍ നിന്ന് രജ്‌വിന്ദര്‍ സിങ് ഇന്ത്യയിലേക്ക് വിമാനം കയറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഇന്ത്യയിലെത്തിയതിനു തങ്ങളുടെ പക്കല്‍ മതിയായ രേഖകളും തെളിവുകളും ഉണ്ടെന്നാണ് ക്വീന്‍സ് ലാന്‍ഡ് ഡിറ്റക്ടീവ് ആക്ടിങ് സൂപ്രണ്ട് സോണിയ സ്മിത്ത് വ്യക്തമാക്കിയത്.
‘രജ്‌വിന്ദറിന്റെ അവസാന ലൊക്കേഷന്‍ ഇന്ത്യയിലാണെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അന്വേഷണ സംഘത്തെ ഇവിടെ രൂപീകരിച്ചിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും നന്നായി സംസാരിക്കാന്‍ കഴിയുന്ന ക്വീന്‍സ്‌ലാന്‍ഡ് പോലീസിലെ ഉദ്യോഗസ്ഥര്‍ ഇവിടെ ഉണ്ടാകും. വാട്ട്സ്ആപ്പ് വഴിയും മറ്റും രജ്‌വിന്ദര്‍ സിങ് എവിടെയാണെന്ന് അറിയാവുന്ന ഇന്ത്യയിലെ ആരില്‍ നിന്നും ഈ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയും.
ആളുകള്‍ക്ക് ഇയാളെ അറിയാമെന്ന് ഞങ്ങള്‍ക്കറിയാം. ഇയാള്‍ എവിടെയുണ്ടെന്നും അവര്‍ക്ക് അറിയാം. ശരിയായ കാര്യം ചെയ്യാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’, ഓസ്ട്രേലിയൻ പോലീസ് വ്യക്തമാക്കി. ഒരു പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് രജ്‌വിന്ദറിനെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളത്.