37 വർഷങ്ങൾക്കുള്ളിൽ 31 സ്ത്രീകളെ ബലാൽസംഗം ചെയ്ത വിരുതനെ പോലീസ് തിരിച്ചറിഞ്ഞത് അയാളുടെ മരണശേഷം. വർഷങ്ങളോളം സ്ത്രീകളെ ഭയപ്പെടുത്തിയിരുന്ന 'സീരിയൽ റേപ്പിസ്റ്റിനെ' തിരിച്ചറിയുന്നതിൽ ഓസ്‌ട്രേലിയൻ പോലീസ് ഒടുവിൽ വിജയിച്ചു.
നാൽപ്പത് വർഷം മുമ്പാണ് കീത്ത് സിംസ് (Keith Simms) എന്ന വ്യക്തി ആദ്യമായി ഒരു സ്ത്രീയെ തൻ്റെ ഇരയാക്കിയത് എന്നാണ് പോലീസ് അവകാശപ്പെടുന്നത്. 1985 നും 2001 നും ഇടയിൽ വീട്ടിൽ കയറിയോ ഒഴിഞ്ഞ വഴികളിലോ ഒക്കെയായി ഇയാൾ 31 സ്ത്രീകളെ ക്രൂരമായി റേപ്പ് ചെയ്യുകയുണ്ടായി.
എന്നാൽ ഈ ബലാത്സംഗങ്ങൾ എല്ലാം വ്യത്യസ്ത വ്യക്തികൾ നടത്തിയതാണെന്നാണ് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിച്ചിരുന്നത്. പിന്നീട് ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഈ കുറ്റകൃത്യങ്ങൾക്കെല്ലാം ഉത്തരവാദി കീത്ത് സിംസാണെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ. കുറ്റവാളിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഒന്നും ചെയ്യാനായില്ല. കാരണം ഈ വർഷം ഫെബ്രുവരിയിൽ 66 മത്തെ വയസ്സിൽ കീത് സിംസ് മരണപ്പെട്ടു.
ഇരകളായ സ്ത്രീകളുടെ വിവരണങ്ങൾവച്ച് ട്രാക്ക് സ്യൂട്ട് റേപ്പിസ്റ്റ് മുതൽ ബോണ്ടി ബീസ്റ്റ് വരെ വിവിധ വേഷത്തിലും പേരുകളിലും അറിയപ്പെട്ടിരുന്ന സിംസ്, 1985 ൽ കടൽത്തീര പ്രാന്തപ്രദേശമായ ക്ലോവെല്ലി യിലാണ് ആദ്യമായി ഒരു സ്ത്രീയെ ബലാൽസംഗത്തിനിരയാക്കിയത്.
2001ൽ ഒരു സെമിത്തേരിയിൽ വെച്ച് അവസാനമായി അതായത് 31 മത്തെ സ്ത്രീയെ അയാൾ റേപ്പ് ചെയ്ത ശേഷം പിന്നീട് സമാനമായ പരാതി കളൊന്നും ലഭിച്ചിട്ടില്ല. ഈ കേസുകൾ വെവ്വേറെ അന്വേഷിച്ചുവെങ്കിലും 2000-മാണ്ടുകളിൽ പോലീസ് അവയെ തമ്മിൽ ഒന്നൊന്നായി ബന്ധിപ്പിക്കാൻ തുടങ്ങി. ഇരകളിൽ 12 പേരിൽ കണ്ടെത്തിയ ഡിഎൻഎ സാമ്പിൾ സമാനവും ബാക്കി 19 കേസുകളിൽ ആക്രമണകാരിയുടെ പ്രവർത്തന രീതികളും സമാനമായിരുന്നു.
14 നും 55 നും ഇടയിൽ പ്രായമുള്ള ഇരകളായ സ്ത്രീകൾ തങ്ങളെ ആക്രമിച്ച വ്യക്തിയെക്കുറിച്ച് നൽകിയ വിവരങ്ങളും പരസ്പരം സമാനമാണ്. ഇരയാക്കപ്പെട്ടവരുടെ വിവരണങ്ങളിൽ അക്രമിയുടെ ഉയരം 160 മുതൽ 180 സെന്റീമീറ്റർ വരെയും ചർമ്മത്തിന്റെ നിറം കറുപ്പും കണ്ണുകളുടെ തവിട്ടുനിറവും വീതിയുള്ള മൂക്കും വലിയ തുമ്പായി മാറപ്പെട്ടു.
ഇയാൾ തന്റെ മുഖം മറയ്ക്കുകയും ട്രാക്ക് സ്യൂട്ട്, ഹൂഡി, ഫുട്ബോൾ ഷോർട്ട്സ് തുടങ്ങിയ കാഷ്വൽ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിരുന്നതായും തെളിയുകയുണ്ടായി.
സിംസ് തന്റെ ഇരകളെ കത്തി കാണിച്ച് ഭീഷണി പ്പെടുത്തുകയോ തന്റെ പക്കൽ കത്തിയുണ്ടെന്ന് അവരെ വിശ്വസിപ്പിക്കുകയോ ചെയ്യാറുണ്ടായിരുന്നു. ബലിഷ്ഠമായ ശരീരത്തിനുടമയായ ഇയാളിൽനിന്നുള്ള ജീവഭയം മൂലമാണ് പലരും കീഴ്പ്പെട്ടിരുന്നത്. തൻ്റെ ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പേരിൽ സിംസ് ഏതെങ്കിലും സ്ത്രീകളെ കൊലപ്പെടുത്തിയതായി അറിവില്ല.
2019-ൽ പോലീസ് ഡാറ്റാബേസിൽ ഒരു ഡിഎൻഎ സാമ്പിൾ കണ്ടെത്തിയത് അന്വേഷകർക്ക് വലിയ വഴിത്തിരിവായി മാറി. അതാണ് നിർണ്ണായകമായതും. കഴിഞ്ഞ സെപ്റ്റംബറിൽ, സിംസിൽ നിന്ന് ലഭിച്ച സാമ്പിൾ ഇരകളിൽ നിന്ന് ലഭിച്ച സാമ്പിളുകളുമായും പൂർണ്ണമായും പൊരുത്തപ്പെട്ടു.
എന്നാൽ സിംസ് ജീവിച്ചിരുന്ന ചുറ്റുപാടിലും പ്രദേശത്തും അയാളെ ഒരു നല്ല പിതാവ്, മുത്തച്ഛൻ, കമ്മ്യൂണിറ്റിയിലെ മാന്യ അംഗം എന്നിങ്ങനെയാണ് ആളുകൾ ഇപ്പോഴും വിശേഷിപ്പിക്കുന്നത്. അയാളൊരു ക്രിമിനലായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാൻ ആരും തയ്യാറല്ല.