ഏകദേശം മൂന്നു വർഷങ്ങൾക്ക് മുമ്പ് കൊടകരയുള്ള ഒരു മാഷ് ഒരു പൊതിയുമായി നാട്ടിലും ഗൾഫിലുമൊക്കെ ഇറങ്ങി തിരിച്ചു. ആയിരം വര്‍ഷം പഴക്കമുള്ള ഖുർആൻ, ലോകത്തിലെ ഏറ്റവും ചെറിയ ഖുർആൻ എന്നിവയായിരുന്നു ആ പൊതിയിൽ.
ഗൾഫിലുള്ള ഷെയ്‌ഖന്മാരെ സമീപിച്ചാൽ എളുപ്പത്തിൽ വിൽക്കുവാൻ സാധിക്കും എന്നായിരുന്നു അവർ അന്ന് പറഞ്ഞത്. കൊച്ചിയിലെ ഒരു കോടീശ്വരനായ ഡോക്ടർ തുർക്കിയിൽ നിന്നും മറ്റും വലിയ വില കൊടുത്തുകൊണ്ട് ലേലത്തിൽ എടുത്ത പുരാവസ്തുക്കളിൽ ഖുർആൻ മാത്രം വിൽക്കുന്നു എന്നാണ് മാഷ് പറഞ്ഞത്.
പിന്നീട് ഒരിക്കൽ തമിഴ്‌നാട്ടിൽ വെച്ച് ഒരു മലയാളിയെ പരിചയപ്പട്ടു. അയാൾ അന്ന് പറഞ്ഞത് മോശയുടെ അംശവടിയെ കുറിച്ചും നബിയുടെ വിളക്കു വിൽപ്പനയെ കുറിച്ചുമായിരുന്നു.
അതും കേരളത്തിൽ മുടി വിവാദം നടക്കുന്ന സമയത്ത്. നബി ഹിറാ ഗുഹയിൽ ഒളിച്ചു താമസിക്കുന്ന സമയത്ത് സ്വന്തം കൈകളാൽ ഉണ്ടാക്കിയ മണ്ണിന്റെ വിളക്കാണ് എന്നായിരുന്നു അവകാശവാദം. വിവാദങ്ങളിൽ കൈ വെക്കേണ്ട എന്ന ബോധ്യത്താൽ ഈ സാധനങ്ങൾ കൈകൊണ്ടു വരെ തൊട്ടു നോക്കിയില്ല.
ഇക്കഴിഞ്ഞ ഡിസംബറിൽ പാലക്കാട്ടെ ഒരു സിനിമാക്കാരൻ പറഞ്ഞു, കൊച്ചിയിലെ ഒരു ഡോക്ടറുടെ കൈവശം കോടികൾ വിലമതിക്കുന്ന അപൂർവ പുരാവസ്തുക്കൾ ഉണ്ടെന്നും ദുബായിലെയും ഖത്തറിലെയും കോടീശ്വരന്മാർ അതൊക്കെ വിലക്ക് വാങ്ങുന്നവരാണെന്നും.
നൂറു കൊല്ലം പഴക്കമുള്ള എന്തൊരു വസ്തു വിൽക്കുമ്പോഴും വാങ്ങുമ്പോഴും പ്രത്യേക അനുമതി വേണമെന്നുള്ള വിവരം ആ പാവത്തിന് അറിയില്ലായിരുന്നു. അക്കാര്യം പറഞ്ഞു മനസ്സിലാക്കിയെങ്കിലും അപ്പോഴേക്കും പെടേണ്ടവരൊക്കെ പെട്ടിരുന്നു.
കീരി മൂർഖൻപാമ്പിനെ നേരിട്ട് വയ്യാതാകുമ്പോൾ ചെങ്കീരിയെ കൊണ്ടുവരാറുണ്ട്, ആദ്യം പണം കൊടുത്ത ആൾ, പണം തിരികെ വാങ്ങുവാൻ കൊണ്ടുവന്ന ആളെയും മോൺസൺ പറ്റിച്ചു കളഞ്ഞു.
അങ്ങനെ ഇപ്പോൾ മോൺസന്റെ പിന്നിൽ കൂടിയിരിക്കുന്ന ടീമുകളുടെ പത്തോളം കോടി പോയി എന്ന് തന്നെ പറയാം. പക്ഷെ മോൺസൺ ബുദ്ധിപരമായി വാങ്ങിയിരിക്കുന്നത് ഏകദേശം മുന്നൂറോളം കോടിക്ക് മുകളിൽ ആണെന്ന് പറഞ്ഞാൽ പണം പോയവർ ആരും ഞെട്ടുവാൻ സാധ്യതയില്ല.
പാലക്കാട്ടെ സിനിമാക്കാരന്റെ വാക്കു കേട്ടുകൊണ്ട് ഒരു ഒറിജിനൽ ഡോക്ടർ ഏകദേശം പത്തോളം കോടി രൂപയാണ് നല്കിയത്. കൂടാതെ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കോളേജ് അഡ്മിഷൻ ചെയ്തുകൊടുക്കുന്ന ഒരു ഗുരുവായൂർകാരന് പോയിരിക്കുന്നത് പതിമൂന്നോളം കോടി രൂപയാണ്.
ആ ഒരു സെറ്റപ്പിൽ മാത്രം 40 കോടി മോൺസൺ വിഴുങ്ങിയത്രെ. ബെംഗളൂരുകാരന്റെ കൊച്ചുമകൻ ടിപ്പുവിന്റെ കസേരയിൽ ഇരുന്നു എന്ന് മാത്രമേ അങ്ങേർക്കു ആശ്വസിക്കുവാനുള്ള വകയായുള്ളൂ. തൃശൂരിലെ ചില ദുബൈക്കാർക്കും മുപ്പതോളം കോടി പോയിക്കിട്ടി.
മോൺസന്റെ ബന്ധങ്ങൾ സാധാരണ കമ്മീഷണറിലും, സർക്കിളിലും, ഡിഐജിയിലുമൊക്കെ എത്തി നിൽക്കുമ്പോഴായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സാക്ഷാൽ ഡിജിപി ടിപ്പുവിന്റെ കസേരയിൽ ഇരിക്കുവാൻ എത്തിയത്. ഇതോടെ പോലീസിൽ തന്നെ രണ്ടോ മൂന്നോ ഗ്രൂപ്പുകൾ രൂപാന്തരപ്പെട്ടു.
സാരിയുടുപ്പിക്കലിൽ മനം മറന്ന പ്രവാസിനിക്ക് സ്വൽപ്പം പ്രണയവും ഡോക്ടറോട് തോന്നിത്തുടങ്ങിയെങ്കിലും അവരെക്കാൾ കൂടിയ പെണ്ണുങ്ങളെ കൂട്ടിനായി മോൺസൺ കൊണ്ടുവന്നപ്പോൾ സാക്ഷാൽ ഉന്നതന്‍ തന്നെ പ്രവാസിനിയെ ഉപദേശിച്ചു.
പക്ഷേ വേറെ കുറെ സുന്ദരികളെ കണ്ടപ്പോൾ അവിടെ അസ്വാരസ്യങ്ങൾ കടന്നുവന്നു. അങ്ങനെയാണ് അതൊരു ഇറ്റാലിയൻ പകയായി രൂപാന്തരപ്പെട്ടത്.
കേരളത്തിലെ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ബിസിനസ് ബ്ലേഡ് കമ്പനികൾക്ക് കുറെ കോടികള്‍ പോയത് അവർ ആരോടും പറഞ്ഞിട്ടില്ലത്രെ. അബുദാബിയിലെ ഒരു പ്രമുഖ മരുമകനും പോയിക്കിട്ടി കുറച്ചു കോടികൾ.
അവരും അക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു കുറിക്കമ്പനിക്കാരൻ നാൽപ്പത് കോടി കൊടുത്തു. ഇപ്പോൾ മറന്നു. അല്ലെങ്കിൽ മറക്കാൻ ശ്രമിക്കുന്നു . ചില കച്ചവടക്കാരുടെ ഭാര്യമാർക്കും കുറച്ചു കോടികൾ നഷ്ടമായിട്ടുണ്ടെങ്കിലും അവർ മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്.
കേരളത്തിൽ മയക്കുമരുന്ന് കടത്തിലും അവർക്കുള്ള പണം സഹായിക്കുന്നതിലും മോൺസന്റെ ചില ഏജന്റുമാർ പ്രവർത്തിച്ചിരുന്നു എന്നാണ് സംശയിക്കുന്നത്.
ഒരു നായികാ നടിയുടെ സഹോദരൻ, ഇന്റീരിയർ ഡിസൈൻ കമ്പനിയുടെ മറവിൽ പനമ്പിള്ളി നഗർ കേന്ദ്രമായി നടത്തുന്ന പാർട്ടികളിൽ മോൺസന്റെ സഹായം ഉണ്ടായിരുന്നുവോ എന്നു സംശയിക്കണം. അവിടെ സിനിമ മോഹവുമായി പെൺകുട്ടികൾ വന്നു പോയിരുന്നു.
ടെലഗ്രാം എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ മറവിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ടൂർ പാക്കേജുകൾ സ്പോൺസർ ചെയ്തിരുന്നത് മോൺസണുമായി ബന്ധപ്പെട്ട ചില വ്യക്തികളായിരുന്നു.
കൊച്ചി കേന്ദ്രമായി ധാരാളം പെൺകുട്ടികളും വീട്ടമ്മമാരും ഈ ഗ്രൂപ്പുകളിൽ കയറിപ്പറ്റി ഗോവക്കും ലഡാക്കിലേക്കും കാത്മണ്ഡുവിലേക്കും സിംലയിലേക്കും യാത്രകൾ നടത്തി, അതിനൊപ്പം കൊക്കയ്‌നും എംഡിഎം ഒക്കെ ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെയുള്ള പെണ്ണുങ്ങളെയാണ് മോൺസൈന്റെ വീട്ടിൽ പലർക്കും കാഴ്ചവെച്ചിരുന്നത്.
ഇക്കളികൾ മനസിലാക്കിയ ചില പോലീസുദ്യോഗസ്ഥർ പാരലലായി അന്വേഷണവും ആരംഭിച്ചിരുന്നു. ഡിജിപി പോലുള്ളവർ പലരോടും അങ്ങോട്ട് പോകരുതെന്നും നിർദ്ദേശിച്ചിരുന്നു.
പക്ഷെ പൊലീസിലെ തന്നെ വേറെ ഗ്രൂപ്പുകളാണ് കാര്യങ്ങൾ ചോർത്തികൊടുത്തിരുന്നത് . മോൺസൺ ഏകദേശം മുന്നൂറിനും അഞ്ഞൂറിനും ഇടയിൽ കോടികള്‍ പണം ഉണ്ടാക്കിയിട്ടുണ്ടാകണം.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിലും റിസോർട്ടുകളിലും, ദുബായിലെ ട്രാവൽ ടൂറിസം കമ്പനിയിലും ബാറുകളിലും മസാജ് പാര്ലറുകളില്‍ വരെയും പലരുടെയും പേരുകളിൽ പണം മുടക്കി കഴിഞ്ഞതായി പറയുന്നു. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥ സഹായങ്ങളും ഇല്ലാതില്ല.
ഇറ്റലിയിലെ റോമിലും മാൻ പവർ കമ്പനി ആരംഭിച്ചുവെന്നും പറഞ്ഞുകേള്‍ക്കുന്നു. രണ്ടോ മൂന്നോ ബിഗ് ബഡ്‌ജറ്റ് സിനിമകൾക്കും പണം ഇറക്കിയിട്ടുണ്ട് ഒരു പ്രമുഖ സംവിധായകൻ കുടുംബസമേതം അവിടത്തെ സ്ഥിരം കസ്റ്റമർ ആണത്രേ.
ഏതൊരാളുടെയും ബർത്ഡേ പാർട്ടികൾ സംഘടിപ്പിക്കുന്നതിൽ അല്ലെങ്കിൽ അതിനായുള്ള ചിലവ് വഹിക്കുന്നതിൽ മോൺസനും കൂട്ടാളികളും ശ്രദ്ധിച്ചിരുന്നു. ഓരോരോ ഉന്നത വ്യക്തികളെയും ലക്‌ഷ്യം വെച്ചുകൊണ്ട് അവരെ ക്ഷണിക്കുന്നു.
പഞ്ച നക്ഷത്ര ഹോട്ടലുകളിലും, യോട്ടുകളിലും, റിസോർട്ടുകളിലും പാർട്ടികൾ സംഘടിപ്പിക്കുമ്പോൾ പല നല്ല കുടുംബങ്ങളും അതിലേക്ക് ആകർഷിക്കപ്പെടുന്നു. ധാരാളം സിനിമ നടിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കുട്ടികളുടെ ബർത്ഡേകൾ ആഘോഷിച്ചത് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.
ഒരു ചാനലിന്റെ കുളാണ്ടർ ആയിരുന്ന വ്യക്തിയായിരുന്നു ആളെ കൂട്ടുവാൻ മിടുക്കൻ.
ചാനൽ വക്താവ് ഇപ്പോൾ മോൺസണെക്കാൾ വലിയ കളികളാണ് കളിച്ചുകൂട്ടുന്നത് . എല്ലാ മാസവും ദുബായിലെത്തുകയും ആഡംബര ഹോട്ടലായ അറ്റ്ലാന്റിസിൽ താമസിക്കുകയും ചെയ്തിരുന്നു.
എന്തായാലും നമ്മൾ കേൾക്കുന്ന പണമൊന്നുമല്ല ആർത്തി പിടിച്ച ജനത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.
ഒരു തരത്തിൽ പറഞ്ഞാൽ നോട്ടിരട്ടിപ്പിന്റെ മറ്റൊരു രൂപമാണ് ഇന്നിപ്പോൾ കേരളത്തിൽ അരങ്ങേറിയത്. സാധാരണപോലെ തന്നെ പോലീസുകാരും ജനനായകരും കച്ചവടക്കാരും പെണ്ണുങ്ങളും എല്ലാം ചേർന്നുള്ള ഒരു കെട്ടിമറിച്ചിൽ. പോയവർക്ക് പോയി. സുഖിച്ചവർക്ക് സുഖം കിട്ടി.