കാഞ്ഞങ്ങാട്: തിരുവനന്തരപുരത്ത് വഞ്ചിയൂർ കോടതി വളപ്പിൽ സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിനെ കയ്യേറ്റo ചെയ്യുകയും ക്യാമറയും ഐഡി കാർഡും പിടിച്ചു വാങ്ങി ദൃശ്യങ്ങൾ മായ്ച്ച് കളയുകയും ചെയ്ത സംഭവത്തിൽ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂനിയൻ കാസർകോട് ജില്ലാ കമിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ശിവകുമാറിന് നേരെയുണ്ടായ കയ്യേറ്റ ശ്രമം അറിഞ്ഞ് സംഭവം അന്വേഷിക്കാൻ എത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായത് ദൗർഭാഗ്യകരമായി പോയെന്ന് യൂനിയൻ ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണൻ ജില്ലാ സെക്രട്ടറി ഏ.വി. സുരേഷ് കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും പടങ്ങളാണ് ശിവജികുമാർ എടുത്തത്. ഇതിൽ കുപിതരായ വക്കീലന്മാരാണ് ശിവജി കുമാറിന്റെ അക്രഡിറ്റേഷൻ കാർഡും ക്യാമറയും തട്ടി പറിച്ചത്.
ഇത് ചോദിക്കാൻ ചെന്ന കെ യു സബ്ല്യു ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെളളിമംഗലത്തിനെ വഞ്ചിയൂർ കോടതിക്ക് മുന്നിലിട്ട് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും മാപ്പർഹിക്കാത്ത കുറ്റമാണ്.
കുറ്റക്കാരായ അഭിഭാഷകർക്കെതിരേ പൊലീസ് അതിശക്തമായ വകുപ്പുകളിട്ട് കടുത്ത നടപടി സ്വീകരിക്കണമെന്നും കെആർഎംയു ജില്ലാ നേതൃത്വം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാധ്യമ പ്രവർത്തകർക്ക് നേരെ വലിയ ആക്രമങ്ങളാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത്. അതിന് ശ്വാശ്വതമായ പരിഹാരം കാണാൻ സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടാവണം.