ബോവിക്കാനം: കാസർകോട് ജില്ലയിലെ മുളിയാർ പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന ബോവിക്കാനത്തെ മുളിയാർ മൃഗാശുപത്രിയുടെ അവസ്ഥ വളരെ ദയനീയമാണ്. വളർത്തു മൃഗങ്ങളെമാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കർഷകർ ആശ്രയിക്കുന്നത് ഈ മൃഗാശുപത്രിയേയാണ്.
1968 ലാണ് ഈ കെട്ടിടം സർക്കാർ നിർമ്മിക്കുന്നത്. അന്നത്തെ കൃഷിമന്ത്രി എം.എൻ. ഗോവിന്ദൻ നായർ ശിലയിട്ട് 1969 ലാണ് കണ്ണൂർജില്ലാ കളക്ടറായിരുന്ന ജെ.എസ്. ജെസുദാസൻ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം 54 വർഷം കഴിഞ്ഞിട്ടും ഇതുവരെയായും കാര്യമായ അറ്റകുറ്റപണികളൊന്നും ഈ കെട്ടിടത്തിന് നടത്തിയിട്ടില്ല,
സമയബന്ധിതമായ അറ്റകുറ്റപ്പണികളുടെ അഭാവം കാരണം ഇപ്പോൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് സിമൻറ് അടർന്നുവീണ് ഇരുമ്പ് കമ്പികൾ പുറത്ത്കാണുന്നുണ്ട്. മൃഗങ്ങളെ പരിശോധിക്കുന്ന കെട്ടിടത്തിന്റെ പിറക് ഭാഗം മുകളിൽ അസ്‌ബെസ്റ്റോസ് ഷീറ്റ് ഇട്ടത് ദ്രവിച്ചു ചോർന്നു ഒലിക്കുന്നു. കൂടാതെ കെട്ടിടത്തിലുടനീളം വിള്ളലുകളും കേടുപാടുകളും പെയിന്റുകളും ഇളകി നിൽക്കുന്നതും കാണാം.
ഏത് സമയത്തും കെട്ടിടം തകർന്നു വീഴാനുള്ള സാധ്യതയുമുണ്ട്. തലയ്ക്ക് മുകളിൽ അപകട ഭീഷണിയായി കെട്ടിടത്തിന്റെ മേൽക്കൂരയുടെ തകർന്ന ഭാഗത്തിന്റെ ഫോട്ടോ ഇതോടൊപ്പം നിങ്ങൾക്ക് അയക്കുന്നു. ഒരു ഡോക്ടറും മൂന്ന് സ്റ്റാഫുമുള്ള ഇവിടെ അവർക്ക് ഉപയോഗിക്കാൻ വേണ്ടത്ര ഫർണിച്ചറുകളോ സൗകര്യമോ മുറികളോ പ്രാഥമിക സൗകര്യമോ ഇല്ല, മൃഗങ്ങൾക്കുള്ള അത്യാവശ്യമായ മരുന്നുകളും കിട്ടുന്നില്ല, കോഴിപ്പേനിനുള്ള മരുന്നുകൾ പോലും ലഭ്യമല്ല, അതുപോലും പുറത്ത്നിന്ന് വാങ്ങേണ്ടി വരുന്നു.
55 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ശോച്യാവസ്ഥയും അസൗകര്യവും കണക്കിലെടുത്ത് മുളിയാർ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിത് ഈ കെട്ടിടത്തിന്റെ നവീകരണം എത്രയുംവേഗം നടത്തണമെന്ന് പൊതുപ്രവർത്തകനും കേരളം മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ ജനറൽ സെക്രട്ടറിയുമായ ആലൂർ ടി എ മഹ്‌മൂദ് ഹാജി അയച്ച നിവേദനത്തിൽ മുഖ്യമന്ത്രി, സംസ്ഥാന മൃഗ സംരക്ഷണ മന്ത്രി, എം. പി, എം എൽ എ മാർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ മുതലായവരോട് ആവശ്യപ്പെട്ടു.