കാസർകോട്: ഉഴുന്നു വടയിൽ തേരട്ട. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് തേരട്ടയെ കിട്ടിയത്. ആശുപത്രിയിൽ രോഗിക്കൊപ്പമെത്തിയ കൂട്ടിരിപ്പുകാർക്കാണ് ഉഴുന്നു വടയിൽ നിന്ന് ചത്ത തേരട്ടയെ കിട്ടിയത്. ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ലഘുഭക്ഷണ ശാല പ്രവർത്തിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾ വീടുകളിൽ ഉണ്ടാക്കുന്ന വടകളാണ് ലഘുഭക്ഷണ ശാലയിൽ വിൽക്കുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ആശുപത്രി അധികൃതർ സ്ഥാപനം പൂട്ടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവിടെ പരിശോധന നടത്തിയിട്ടുമുണ്ട്.
ഉച്ചയൂണ് ഉൾപ്പെടെ ലഭിക്കുന്ന കാന്റീൻ ആശുപത്രിയിലില്ല. ഇതു കാരണമാണ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ലഘുഭക്ഷണ ശാല ഒരുക്കിയത്. ഇവിടെ വടകളെത്തിക്കുന്ന വീട്ടിൽ നിന്നും മറ്റ് കടകളിൽ നൽകിയ മുഴുവൻ വടകളും തിരിച്ചെടുത്തിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ ദിവസം ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർത്ഥി മരിച്ച സംഭവം വിവാദമായിരുന്നു.
സംസ്ഥാനത്ത് തുടരെ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം കാസർകോട് ചെറുവത്തൂരിലാണ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾബാറിൽ ഷവർമ്മ നിർമ്മിച്ചിരുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.