/sathyam/media/post_attachments/RsuCXONwYJt2t02YDaFp.jpg)
കാസർകോട്: ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ രാത്രി 9.30ന് മാധ്യമങ്ങളെ കാണും. രാത്രി പത്തിന് സമ്മേളനം അവസാനിക്കും.
മറ്റന്നാൾ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം നാളെ വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. 50-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് സമ്മേളനം അവസാനിപ്പിക്കുന്നത്.
കോവിഡ് വ്യാപനത്തനിടയില്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കാസർകോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഇന്നലെ ജില്ലയിലെ എല്ലാ പൊതു പരിപാടികളും ഉത്തരവിറക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചത് സിപിഎം ജില്ലാ സമ്മേളനം നടത്താൻ വേണ്ടി പാർട്ടി സമ്മർദം ചെലുത്തിയിട്ടാണെന്ന് ആരോപണമുയർന്നിരുന്നു. അതേ സമയം കളക്ടര്‍ ഇതു നിഷേധിക്കുകയും ചെയ്തു.
ഉത്തരവ് വിവാദമായതിന് പിന്നാലെ കാസർകോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം.