മലപ്പുറം: കെ റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയുമായി ബന്ധപ്പെട്ട് പ്രശസ്ത കവി റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ എം കെ മുനീർ രംഗത്ത്. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള തെറിയഭിഷേക-ബുള്ളിയിങ് സീമാതിർത്തികൾ ലംഘിക്കുന്നതാണെന്ന് മുനീർ ചൂണ്ടികാട്ടി.
എം കെ മുനീറിന്‍റെ കുറിപ്പ്
കവിയും എഴുത്തുകാരനുമായ റഫീഖ് അഹമ്മദിന് എതിരെ ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള തെറിയഭിഷേക-ബുള്ളിയിങ് സീമാതിർത്തികൾ ലംഘിക്കുന്നതാണ്.
‘ഹേ..കേ..
എങ്ങോട്ടു പോകുന്നു ഹേ’ എന്ന കവിത ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ചർച്ചയായതോടെ വർഗ്ഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യക്തിപരമായ അധിക്ഷേപ വർഷങ്ങൾ വരെ അദ്ദേഹത്തിനെതിരെ നിർദയം നടന്നു കൊണ്ടിരിക്കുന്നു.
ഇവ്വിധം വിയോജിപ്പിന്റെ ശബ്ദങ്ങൾക്കെതിരെ നഗ്നമായ ഫാഷിസ്റ്റ് അസഹിഷ്ണുതയാണ് സിപിഎം അവരുടെ സൈബറിടങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.,
ആവിഷ്കാര സ്വാതന്ത്ര്യമെല്ലാം പാർട്ടി അധികാര താല്പര്യങ്ങളെ ബാധിക്കുന്നത് വരെ എന്നതാണ് സിപിഎമ്മിന്റെ ആളുകളുടെ രീതി.കേന്ദ്രം ഭരിക്കുന്നവർക്കും കേരളം ഭരിക്കുന്നവർക്കും ഇക്കാര്യത്തിൽ ഒരൊറ്റ നയമാണ്.സംഘപരിവാറുകാർ പ്രതിഷേധിക്കുന്നവരെ ഐഡന്റിറ്റി നോക്കി പാകിസ്താനിലേക്ക് റിക്രൂട്ട് ചെയ്യുമ്പോൾ സിപിഎമ്മിന്റെ സൈബർ കൂട്ടങ്ങൾ അത് അഫ്ഘാനിസ്ഥാനിലേക്കും സിറിയയിലേക്കും ആക്കുന്നു എന്ന വ്യത്യാസം മാത്രം.
എഴുത്തുകാർ യുഗദുഃഖങ്ങൾ സ്വയം വരിക്കുന്നു എന്നാണ് ഇടതുപക്ഷ സാഹിത്യങ്ങളിലൊക്കെ പറയാറുള്ളത്.എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ എഴുത്തുകാർക്ക് അധികാര താല്പര്യങ്ങളുടെ സ്തുതി ഗീതം മാത്രമാണ് പാർട്ടിയിൽ അനുവദനീയമായിട്ടുള്ളത്.ബാക്കിയൊക്കെ കേവല ഗ്രന്ഥശാല ഇമേജിനറി മാത്രമാണിപ്പോൾ.റഫീഖ് അഹമ്മദിന് നേരെയുള്ള ആക്രമണത്തിലും ഒരിക്കലും ഉണരാത്ത മുനികുമാരന്മാരുടെ വേഷം പലരും എടുത്തണിയുന്നത് അതുകൊണ്ടാവാം..
'തെറിയിൽ തടുക്കാൻ കഴിയില്ല ,തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരെ'എന്ന റഫീഖ് അഹമ്മദിന്റെ വരികൾ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ വധിക്കാൻ നടക്കുന്ന എല്ലാ അഭിനവ പോൾ പോട്ടുമാർക്കും ഉള്ള മികച്ച മറുപടി..