കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിനി എൽസി സി ജെ ആണ് വിജിലൻസിന്റെ പിടിയിലായത്. എംബിഎ മാർക്ക് ലിസ്റ്റിനും പ്രൊഫെഷണൽ സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിതിനാണ് ആണ് അറസ്റ്റ്.
ഏറ്റുമാനൂരിലെ കോളജിൽ എംബിഎ കോഴ്സിൽ പഠിക്കുന്ന പത്തനംതിട്ട സ്വദേശിനിയില്‍ നിന്നുമാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. എംജി സർവകലാശാലയിലെ എംബിഎ 4 സെമസ്റ്ററിലും 8 വിഷയങ്ങളിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സപ്ലിമെന്ററി പരീക്ഷ എഴുതി. ഇതിന്റെ ഫലം അറിയുന്നതിനാണ് സെക്ഷന്‍ ചുമതലയിലുള്ള എല്‍സിയെ സമീപിച്ചത്.
പരീക്ഷയിൽ വിജയിപ്പിച്ചു നൽകാമെന്നും അതിന് ഒന്നര ലക്ഷം രൂപ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് അക്കൗണ്ട് വഴി നല്‍കി. തുടർന്ന് 25000 രൂപ കൂടി വേണമെന്ന് ജീവനക്കാരി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സ്വന്തം നിലയില്‍ പരിശോധിച്ചപ്പോഴാണ് താന്‍ പരീക്ഷയില്‍ വിജയിച്ചതായി വിദ്യാര്‍ത്ഥിനിക്ക് വ്യക്തമായത്. തുടര്‍ന്ന് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ച 10000 രൂപ കൈമാറുന്നതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് സംഘം എല്‍സിയെ പിടികൂടിയത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണി ഒരുക്കിയത്.
വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർത്ഥിയുടെ പക്കിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച് എംബിഎ വിദ്യാർത്ഥിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടി