തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നൽകിയ നടപടിക്കെതിരായ ഹർജിയിൽ ലോകയുക്ത വാദം പൂർത്തിയായി. ഹർജി വിധി പറയാനായി മാറ്റി.
എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, സിപിഎം എംഎൽഎ ആയിരുന്ന പരേതനായ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിനു വാഹന–സ്വർണപ്പണയ വായ്പകൾ തിരിച്ചടക്കാൻ 8.5 ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ജോലിക്കു പുറമേ 20 ലക്ഷം രൂപയും അനുവദിച്ചത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർ കക്ഷികളാക്കി ആർ.എസ്.ശശികുമാറാണ് ഹർജി ചെയ്തത്.
ധനസഹായം നൽകിയതിന് എതിരല്ലെന്നും, നിയമവിരുദ്ധമായി നൽകിയതാണ് കേസിലൂടെ ചോദ്യം ചെയ്തതെന്നും പരാതിക്കാരനായ ആർ.എസ്.ശശികുമാറിനു വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം പറഞ്ഞു. കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിലാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് ഏതുസർക്കാരുകളും പണം അനുവദിക്കുന്നതെന്ന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഹർജി പരിഗണിക്കവേ പരാമർശിച്ചു. എന്നാൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും അതിനെ ലോകയുക്തയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും സർക്കാർ വാദിച്ചു.