അങ്കമാലി: മഞ്ഞപ്രയിലെ സെബിപുരത്തു മാത്രമല്ല ഇന്ത്യയിലും വിദേശത്തും അലക്സാൻഡ്ര മോൾ ഇപ്പോൾ അറിയപ്പെടുന്ന മിടുക്കിക്കുട്ടിയാണ്. അല്ലു എന്ന ഓമനപ്പേരുള്ള ഈ ഒന്നരവയസ്സുകാരി കിളിക്കൊഞ്ചലോടെ പറയുന്നത് കേട്ട ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് പ്രതിനിധികൾക്ക് മാർക്കിടാൻ അധികം നേരം വേണ്ടിവന്നില്ല. പിച്ചവയ്ക്കുന്ന പ്രായത്തിൽ റെക്കോർഡ് നേട്ടത്തിലേക്ക് അലക്സാൻഡ്ര ഓടിക്കയറിയത് വിജ്ഞാനത്തിന്റെ വിസ്മയം തീർത്താണ്. പ്രായത്തെക്കാൾ കവിഞ്ഞ ഈ കുഞ്ഞിന്റെ പൊതുവിജ്ഞാനം ആരിലും അത്ഭുതമുളവാക്കും. വിവിധ ചോദ്യങ്ങൾക്ക് യാതൊരു അങ്കലാപ്പുമില്ലാതെ ഉചിതമായ ഉത്തരം പറയാനുള്ള വൈഭവമാണ് ഈ അപൂർവ്വ നേട്ടത്തിന് ഇടയാക്കിയത്. അതും തത്ത പറയുന്ന പോലെയുള്ള ഉത്തരങ്ങൾ ഏറെ ആകർഷകമാണ്.
ഇനങ്ങളായി തിരിച്ച് ചോദിച്ച ചോദ്യങ്ങൾക്കൊക്കെയും ശരവേഗത്തിലാണ് മറുപടി. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡ്‌സ് പ്രതിനിധികൾ നടത്തിയ ടെസ്റ്റിൽ ചോദ്യകർത്താക്കളെ അത്ഭുതപരതന്ത്രരാക്കിയ പ്രകടനത്തിനൊടുവിൽ റൊക്കോഡ് കൈപ്പിടിയി
ലൊതുക്കി അല്ലുമോൾ. ഭരണാധികാരികൾ, ദേശീയ നേതാക്കൾ, പക്ഷിമൃഗാദികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, പച്ചക്കറികൾ തുടങ്ങി ചോദിക്കുന്നതിനെല്ലാം ഈ കൊച്ചു നാവിൻതുമ്പിൽ നിന്നും തത്സമയം തന്നെ ശരിയുത്തരങ്ങളാണ് ഒഴുകിയെത്തിയത്. പൊതു വിജ്ഞാന ടെസ്റ്റിലൂടെ മിന്നും വിജയം നേടിയ ഈ കൊച്ചു മിടുക്കിയെത്തേടി നാടിന്റെ നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവഹമാണിപ്പോൾ. അറിവ് നേടാനും അവ അവസരോചിതമായി പ്രയോജനപ്പെടുത്താനും പ്രായം ഒരു തടസമല്ലെന്ന് ഈ മികവിലൂടെ അലക്സാൻഡ്ര തെളിയിച്ചിരിക്കുകയാണ്. മഞ്ഞപ്ര സെബിപുരം പുല്ലാടൻ അഭിലാഷ് - ശില്പ ദമ്പതികളുടെ ഏക മകളാണ് ഈ കൊച്ചു മിടുക്കി.