തൃശ്ശൂര്‍ പൂരത്തിനോളം തന്നെ പ്രസിദ്ധമാണ് വെടിക്കെട്ടും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകമാകെ ഉറ്റുനോക്കുന്ന തൃശ്ശൂര്‍ പൂരത്തിന് ഇത്തവണ കൊടിയേറിയപ്പോൾ വെട്ടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് ഒരു വനിതയാണ്.
എം.എസ്. ഷീനയുടെ കരവിരുതില്‍ തൃശൂരിന്‍റെ ആകാശം ഇത്തവണ വര്‍ണവിസ്മയത്തിന് സാക്ഷ്യം വഹിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു വനിത പൂരത്തിന്‍റെ വെടിക്കെട്ട് കരാര്‍ ഏറ്റെടുക്കുന്നത്. പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളായ എം.എസ്. ഷീന.
ലോകം ഉറ്റുനോക്കുന്ന നമ്മുടെ നാടിന്‍റെ ആഘോഷമായ തൃശ്ശൂര്‍ പൂരം ഇത്തവണ കൂടുതല്‍ അഭിമാനകരമാകുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണ്. തൃശ്ശൂര്‍ പൂരത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയപ്പോള്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഷീനയെ കാണുകയും അനുമോദിക്കുകയും ചെയ്തു.
തിരുവമ്പാടി വിഭാഗമാണ് ഷീനയ്ക്ക് വെടിക്കെട്ടിനുള്ള കരാർ നൽകിയത്. ഗുണ്ട്, കുഴിമിന്നൽ, മാലപ്പടക്കം, അമിട്ട് എന്നിവയ്ക്കാണ് ഷീനയ്ക്ക് ലൈസൻസ് ലഭിച്ചിരിക്കുന്നത്. പെസോയുടെ പ്രത്യേക ലൈസൻസ് നേടി പൂരം വെടിക്കെട്ടിനു തിരുവമ്പാടി വിഭാഗമാണ് ഷീന സുരേഷിനെ കരാർ നൽകിയത്. വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകൾ വെടിക്കെട്ട് ജോലികൾ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ വലിയൊരു വെടിക്കെട്ടിന് ലൈസൻസ് എടുക്കുന്നത്.
ഷീന സുരേഷ് വർഷങ്ങളായി കരിമരുന്ന് നിർമാണ ജോലികൾ ചെയ്തു വരികയാണ്. വെടിക്കെട്ട് തൊഴിലാളിയായ സുരേഷിന്‍റെ ശക്തമായ പിന്തുണയാണ് ഷീനയുടെ കരുത്ത്. കഴിഞ്ഞ ദിവസമാണ് പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്.