കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ തൃക്കാക്കരയില്‍ മത്സര രംഗത്തുള്ളത് എട്ട് സ്ഥാനാര്‍ഥികള്‍.
സ്വതന്ത്ര സ്ഥാനാർത്ഥി ഡോ കെ പദ്മരാജൻ, ടോം കെ ജോർജ്, ജോൺ പെരുവന്താനം, ആർ വേണുകുമാർ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി അജിത് പൊന്നേംകാട്ടിൽ, സിപിഎം ഡമ്മി സ്ഥാനാർത്ഥി എൻ സതീഷ്, ബിജെപി ഡമ്മി സ്ഥാനാർത്ഥി ടിപി സിന്ധുമോൾ, സോനു അഗസ്റ്റിൻ, യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപര സ്ഥാനാർത്ഥി ഉഷ അശോക്, കെകെ അജിത് കുമാർ എന്നിവരുടെ പത്രികകൾ പിൻവലിക്കുകയോ തള്ളപ്പെടുകയോ ചെയ്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡോ.ജോ.ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥനാര്‍ഥികളായിട്ടുള്ളത്. അഞ്ചുപേര്‍ സ്വതന്ത്രരായും മത്സരിക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് പട്ടികയില്‍ ഒന്നാമതായുള്ളത്. രണ്ടാമതായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫും, മുന്നാമതായി ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും ഇടം പിടിച്ചിരിക്കുന്നു. ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോൻ ജോസഫ് ബാലറ്റിൽ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശേരി, മന്മഥൻ, സിപി ദിലീപ് നായർ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.