തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കലാണ് ലക്ഷ്യം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്നും കോടിയേരി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപെടുത്താൻ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തിൽ സര്‍ക്കാര്‍ നോക്കി നിൽക്കരുത്. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
യുഎസിൽ മൂന്നു തവണ ചികിൽത്സയ്ക്കു പോയിട്ടുണ്ടെന്നും അതിന്റെ ചെലവ് വഹിച്ചത് പാർട്ടിയാണെന്നും കോടിയേരി പറഞ്ഞു. ചികിത്സയുടെ ചെലവ് മറ്റാരും വഹിച്ചിട്ടില്ല. മറ്റുള്ള കാര്യങ്ങൾ ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഴയ വിവാദങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കലാപവും സംഘര്‍ഷവും നിറച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം. ഇത്തരം കള്ളക്കഥകള്‍ക്കും കലാപങ്ങള്‍ക്കും കീഴടങ്ങില്ല. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. ഷാജ് എന്ന പേര് ആദ്യമായി കേൾക്കുകയാണ്. സ്വപ്ന സുരേഷിനെ ഇതുവരെ കണ്ടിട്ടില്ല. സ്വപ്നയ്ക്കു പിന്നിൽ പലരുമുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളിൽ പാർട്ടിക്ക് ആശങ്കയില്ലെന്നും ഒന്നിനും ഭയപ്പെട്ട് കഴിയുന്നവരല്ല പാർട്ടിക്കാരെന്നും കോടിയേരി പറഞ്ഞു.
രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നൽകിയ രഹസ്യ മൊഴിയും ഇപ്പോൾ നൽകിയ രഹസ്യ മൊഴിയും തമ്മിൽ നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
ആദ്യം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വർഷം മുൻപ് അവര്‍ മൊഴി നൽകി. എന്നാൽ ഇപ്പോൾ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പിൽ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോൾ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.
ബിരിയാണി ചെമ്പിന്റെ ബന്ധം മാത്രമാണ് പുതുതായി പുറത്തുവന്ന ആരോപണത്തിലെ പുതിയ കാര്യം. ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണം കടത്തിയെന്നായിരുന്നു അന്നത്തെ ആരോപണം. സ്വപ്‌നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
നിയമപരമായ കാര്യത്തിനല്ല, കലാപത്തിനാണ് ഗൂഢപദ്ധതി തയാറാക്കിയത്. ഇത്തരം കഥകൾക്കൊക്കെ അധികം ആയുസ്സില്ല. കള്ളക്കഥകൾക്കു മുന്നിൽ സിപിഎം കീഴടങ്ങില്ല. എൽഡിഎഫിൽ ചർച്ച ചെയ്ത് വിപുലമായ ക്യാംപെയിൻ നടത്തി ഗൂഢപദ്ധതിയെ തുറന്നു കാട്ടും.
ആരോപണങ്ങൾ ആദ്യമായി കേൾക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. കമലാ ഇന്റര്‍നാഷണൽ എന്ന കമ്പനിയുണ്ടെന്ന ആരോപണം നേരത്തെ വന്നിരുന്നു. അതൊരു കഥയായിരുന്നു. എല്ലാം കഥകളാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണ്. ഇത്തരം ആക്ഷേപങ്ങൾ കേട്ടുകൊണ്ട് ഉയര്‍ന്ന് വന്നയാളാണ് പിണറായി വിജയൻ. കള്ളക്കഥകൾക്ക് മുന്നിൽ സിപിഎം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കില്ല.
2020-ല്‍ സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്ന വേളയില്‍ തന്നെ ഇതില്‍ ശരിയായ നിലയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആരാണ് സ്വര്‍ണം അയച്ചതെന്നും അത് കൈപറ്റിയത് ആരാണെന്ന് കണ്ടെത്താനും ഒന്നരവര്‍ഷമായിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്കും സാധിച്ചിട്ടില്ല. നയതന്ത്ര ബഗേജിലല്ല സ്വര്‍ണം വന്നതെന്ന കേന്ദ്ര നിലപാടാണ് കേസിനെ വഴിതിരിച്ചുവിട്ടത്. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുമെന്നായപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറിയെന്നും കോടിയേരി ആരോപിച്ചു.