തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ്സ് അക്രമം അത്യന്തം അപലപനീയമാണെന്നും കോൺഗ്രസ്സ് ക്രിമിനലുകൾ അതിരുകടക്കുന്നുവെന്നും എഎ റഹീം എംപി. സാമാന്യ മര്യാദയുടെ എല്ലാ പരിധിയും കടന്ന് യൂത്ത് കോൺഗ്രസ്സ് അക്രമിസംഘം അഴിഞ്ഞാടുകയാണ്. ഡിവൈഎഫ്ഐ പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുതെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ഒരടിസ്ഥാനവുമില്ലാത്ത ദുർബലമായ വാദമുയർത്തിയാണ് സമരം എന്നപേരിൽ ഈ അക്രമം നടത്തുന്നത്. എന്തിനാണ് സമരമെന്ന് വിശദീരകരിക്കാൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറാകണം. ഒരു കാരണവുമില്ലാതെ നടത്തുന്ന ഈ ക്രിമിനൽ പ്രവർത്തനം കണ്ട് കാഴ്ചക്കാരായി ഞങ്ങൾ മാറി നിൽക്കില്ല.
കേരളം ഒന്നാകെ ഈ ക്രിമിനൽ സംഘത്തെ ഒറ്റപ്പെടുത്താൻ തയ്യാറാകണം. തൃക്കാക്കര ഫലം കോൺഗ്രസ്സിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നു. എന്തും ചെയ്യാനുള്ള ലൈസൻസ് തങ്ങൾക്ക് കിട്ടിക്കഴിഞ്ഞതായി കോൺഗ്രസ്സുകാർ തെറ്റിദ്ധരിച്ചിരിക്കുന്നു. അഴിച്ചുവിട്ട അക്രമിസംഘത്തെ തിരിച്ചു വിളിക്കാൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറാകണം. ഒരു ക്രിമിനൽ സംഘവും തൊടാൻ പോകുന്നില്ല സഖാവ് പിണറായിയെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമത്തിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. കെപിസിസി പ്രസിഡന്റു കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് ഗൂഢാലോചനയുടെ പിന്നിൽ. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ തന്നെയായിരുന്നു നീക്കം. സമഗ്രമായ അന്വഷണം നടത്തണം. മുൻകൂട്ടി ഈ നേതാക്കൾ നേരിട്ട് തീരുമാനിച്ചു നടപ്പിലാക്കിയ ആക്രമണ പദ്ധതിയായിരുന്നു.
സ്വര്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ 164 സ്റ്റേറ്റ്മെന്റിന്റെ പിന്നിലും ഇവർ ഇരുവരും ഉണ്ട്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിൽ ഗോഡ്‌സെയെ ആരാധിക്കുക്കുന്ന തീവ്ര വർഗ്ഗീയ വാദികൾക്കൊപ്പം കോൺഗ്രസ്സിന്റെ ഈ രണ്ട് നേതാക്കന്മാരും ഭാഗമാണ് .ശക്തമായ അന്വഷണം വേണം. ഗൂഢാലോചനക്കാരെ വെറുതെ വിടരുതെന്നും റഹീം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നടത്തുന്നത് അതിരുവിട്ട കളിയെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. വി.ഡി.സതീശനും കെ.സുധാകരനും വസതിയില്‍ നിന്ന് ഇറങ്ങാന്‍ പ്രയാസപ്പെടേണ്ടിവരുമെന്നും ഷിജുഖാന്‍ പറഞ്ഞു.