തിരുവനന്തപുരം: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
എസ്എഫ് ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ ആത്മാർത്ഥതയിൽ സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർക്കാൻ അക്രമികൾക്ക് വഴിയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
സിപിഎം സ്വന്തം അണികളെ നിലക്കുനിർത്താൻ തയ്യാറായില്ലെങ്കിൽ ജനാധിപത്യ രീതിയിൽ അതിശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് നിർബന്ധിതമാകും. തിരിച്ചടിക്കാൻ കോൺഗ്രസിനും അറിയാം.ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിന് മുതിരാത്തത്. കോൺഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗർബല്യമായി കരുതരുതെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
ദേശീയതലത്തിൽ ബിജെപിയും സംഘപരിവാറും രാഹുൽ ഗാന്ധിയെ രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ വേട്ടയാടുമ്പോൾ കേരളത്തിൽ സിപിഎം രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത് സംഘപരിവാർ ശക്തികളെ സന്തോഷിപ്പിക്കുകയാണ്. ദേശീയതലത്തിലെ സംഘപരിവാർ അജണ്ട കേരളത്തിൽ സിപിഎം നടപ്പാക്കുകയാണ്.
രാഹുൽ ഗാന്ധിയേയും കോൺഗ്രസ് ആശയങ്ങളെയും എതിർക്കുന്നതിൽ സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്. ഇരുവർക്കുമുള്ള അന്ധമായ കോൺഗ്രസ് വിരോധമാണ് ഇതിന് കാരണം. കറൻസി കടത്തലിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാൻ സിപിഎം മനപൂർവ്വം കേരളത്തിൽ അക്രമം അഴിച്ചുവിടുകയാണ്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന പോലീസ് രാഹുൽ ഗാന്ധിയുടെ ഓഫീസ് കുട്ടി സഖാക്കൾ തല്ലിത്തകർക്കുന്നത് കൈയ്യുംകെട്ടി നോക്കി നിന്നു.കെപിസിസി ആസ്ഥാനം തല്ലിത്തകർത്ത് എകെ ആന്റണിയെ വകവരുത്താൻ ശ്രമിച്ചവരെ ഇതുവരെ പോലീസ് പിടികൂടിയില്ല. സിപിഎം ഗുണ്ടകളെ തൊട്ടാൽ തൊപ്പിപോകുമെന്ന ഭയമാണ് പോലീസിന്.
സിപിഎമ്മിന് മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന പോലീസ് കേരളത്തിന് തന്നെ അപമാനമാണ്. കന്റോൺമെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷനേതാവിനെ അപായപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ് ഐ ക്രിമിനലുകൾക്ക് സ്റ്റേഷൻ ജാമ്യം നൽകുന്ന പോലീസാണ് കേരളത്തിലേത്. സിപിഎം ഗുണ്ടകളുടെ എല്ലാത്തരം അതിക്രമങ്ങൾക്കും പോലീസ് പ്രോത്സാഹനം നൽകുകയാണ്. ഇത് അപകടകരമായ പ്രവണതയാണെന്നും സുധാകരൻ പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ സിപിഎമ്മും എസ്എഫ് ഐ സഖാക്കളും ആദ്യം പ്രതിഷേധം സംഘടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലേക്കാണ്. പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്) നിശ്ചയിക്കുന്നതിൽ ഒളിച്ചുകളിയും ഇരട്ടത്താപ്പും നടത്തിയത് എൽഡിഎഫ് സർക്കാരാണ്.പിണറായി മന്ത്രിസഭ 2019 ഒക്ടോബർ 23ന് ബഫർസോണിന് അനുകൂലമായ തീരുമാനമെടുത്ത ശേഷം സൗകര്യപൂർവ്വം സത്യങ്ങൾ മറച്ചുവെച്ചാണ് കുട്ടിസഖാക്കളെ കയറൂരിവിട്ടത്. ബഫർസോൺ വിഷയിത്തിൽ മലയോര പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ തുടക്കം മുതൽ ഒപ്പം നിന്ന് പ്രവർത്തിച്ചത് കോൺഗ്രസാണ്.
കസ്തൂരിരംഗൻ റിപ്പോർട്ടിന് ഭേദഗതി നിർദ്ദേശിക്കാൻ ഉമ്മൻ വി ഉമ്മൻ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫ് സർക്കാരാണ്. ആ കമ്മീഷന്റെ ശുപാർശകൾ പ്രകാരമാണ് പാറക്കെട്ടുകൾ, തരിശ് ഭൂമി, ചതുപ്പ് നിലങ്ങൾ എന്നിവയെ നിലനിർത്തിക്കൊണ്ട് ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ബഫർസോണിൽ നിന്നും ഒഴിവാക്കി യുപിഎ സർക്കാർ പ്രാഥമിക നോട്ടിഫിക്കേഷൻ ഇറക്കിയത്. അതിന് ഘടകവിരുദ്ധമായ നിലപാടാണ് പിണറായി മന്ത്രിസഭ സ്വീകരിച്ചത്. എന്നിട്ട് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർക്കാൻ സിപിഎം ആളെ വിട്ടത് പരിഹാസ്യമാണെന്നും അപലപനീയമാണെന്നും സുധാകരൻ പറഞ്ഞു.