തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോളാര്‍ കേസില്‍ സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു.
കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്ക് ചോദിക്കുകയാണ്. സ്വപ്‌ന പറയുന്നത് കള്ളമാണെന്ന് പറയാന്‍ ഇവരിറക്കിയ ആളുടെ പേര് കേട്ടാല്‍ തന്നെ ചിരിവരും. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ആളാണ് സരിതയെന്നും സതീശന്‍ പറഞ്ഞു.
ഒരു കഥയും യുഡിഎഫ് മെനഞ്ഞതല്ല, എല്ലാം കൊണ്ട് വന്നത് സര്‍ക്കാര്‍ നിയമിച്ച സ്വപ്ന സുരേഷാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വ സ്വാതന്ത്രം ഉള്ള ആളായിരുന്നു സ്വപ്ന. സ്വന്തം സെക്രെട്ടറി എല്ലാ ദിവസവും വൈകീട്ട് എവിടെ പോയി എന്ന് ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോ എന്നും സതീശന്‍ വിമര്‍ശിച്ചു.
സ്വപ്‌നക്കെതിരെ ജലീല്‍ കൊടുത്ത പരാതിയില്‍ സാക്ഷി സരിത നായരാണ്. സോളാര്‍ കേസില്‍ നിങ്ങളുടെ ആഭ്യന്തരം അന്വേഷിച്ചിട്ട് ഇതുവരെ ഒരു കുറ്റപത്രം പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നിട്ട് ആ കേസില്‍ നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സരിതയെ വിളിച്ച് വരുത്തി. എന്നിട്ട് ഇപ്പോള്‍ നിങ്ങള്‍ സ്വപ്‌ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ചിരിയാണ് വരുന്നത്. സ്വപ്‌ന കള്ളമാണ് പറയുന്നതെന്ന് വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ അവതരിപ്പിച്ച ആളെ കാണുമ്പോഴാണ് ചിരി വരുന്നതെന്നും സതീശന്‍ പറഞ്ഞു.