ഒരിക്കലും ഭരണഘടനയ്ക്കെതിരെ പറഞ്ഞിട്ടില്ല; മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും; അതിനാലാണ് രാജി വയ്ക്കുന്നത്! പ്രതികരിച്ച് സജി ചെറിയാന്‍

New Update

publive-image

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും മന്ത്രി സജി ചെറിയാൻ. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഒരു ഭാഗം മാത്രം കാണിച്ചാണു വിവാദമുണ്ടാക്കിയതെന്ന പരാതി തനിക്കുണ്ടെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് സജി ചെറിയാൻ വ്യക്തമാക്കി.

Advertisment

താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും തനിക്കെതിരെ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കപ്പെടണം. ഭരണഘടനയോട് അവമതിപ്പില്ല. സംസാരിച്ചത് എന്റേതായ ശൈലിയിലും ഭാഷയിലുമാണ്. ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലർത്തി. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിൽ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്നങ്ങളിൽ എന്റെ പ്രസ്ഥാനം മുന്നിൽ നിന്നു. കോൺഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാൻ പറഞ്ഞു.

തന്റെ സ്വതന്ത്രമായ തീരുമാനത്തിന്റെ ഭാഗമായാണ് രാജിവയ്ക്കുന്നതെന്നും ഒരിക്കലും ഭരണഘടനയ്ക്കെതിരെ പറഞ്ഞിട്ടില്ലെന്നു സജി ചെറിയാന്‍ പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നത്. തന്റെ പ്രസംഗം ഭരണഘടനയ്ക്കെതിരെയുള്ള ഒന്നായി ചിത്രീകരിക്കപ്പെടുമെന്ന് കരുതിയില്ല. രാജ്യത്തോടും ഭരണഘടനയോടും നീതിവ്യവസ്ഥയോടും എന്നും കൂറുപുലർത്തിയിട്ടുണ്ട്. തെറ്റായ പ്രചാരണം വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment