കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ, ജയിലിനു പുറത്ത് വൻ വരവേൽപ്പ്. എസ്എഫ്ഐ - സിപിഎം പ്രവർത്തകരാണ് ദിവസങ്ങളായി ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾക്ക് സ്വീകരണം നൽകിയത്.
മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകൾ കൊണ്ടുള്ള മാല കഴുത്തിൽ അണിയിച്ചുമാണ് ഇവരെ വരവേറ്റത്. കൽപറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച 29 പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.
12 ദിവസം റിമാൻഡിൽ കഴിഞ്ഞതിനു ശേഷമാണ് പ്രവർത്തകർ പുറത്തിറങ്ങിയത്. വിദ്യാർഥികളുടെ പരീക്ഷയടക്കം പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. സംഭവം വിവാദമായതോടെ എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.