ഇടുക്കി: കെ കെ രമ എംഎല്‍എയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എം എം മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും പറഞ്ഞു.
വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടി മാത്രമാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ ജോയിന്റ് കൗൺസിൽ വനിതാ മുന്നേറ്റ യാത്രയിൽ പ്രസംഗിക്കുകയായിരുന്നു മണി.
കെ.കെ.രമ എപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു. ഇന്നലെയും ആ ഭാഷ ഉപയോഗിച്ചതിനെതിരെയാണ് മറുപടി പറഞ്ഞത്. നിയമസഭയിൽ വന്നാൽ വിമർശനം കേൾക്കേണ്ടിവരും. ഇനിയും വിമർശിക്കും. വടകര സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചത്.
എം.എൽ.എമാരാണെങ്കിലും മന്ത്രിമാരാണെങ്കിലും മുഖ്യമന്ത്രിയാണെങ്കിലും വിമർശനങ്ങൾ കേൾക്കാൻ ബാധ്യസ്ഥരാണ്. യു.ഡി.എഫ് എം.എൽ.എ ഒരു വിധവയല്ലേ എന്ന് ചോദിച്ചു. അത് അവരുടെ വിധിയാണെന്ന് ഞാൻ പറഞ്ഞു. താൻ സഭ്യമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെന്നും എം.എം മണി പറഞ്ഞു.