കഴിഞ്ഞ ഓണത്തിന് അസാധാരണമാം വിധം ഹിറ്റായ ഒരു ഗാനമേതെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേ ഉത്തരമേ ഉണ്ടാവുകയുള്ളൂ. കവിപ്രസാദ് ഗോപിനാഥിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്റർ ഈണമിട്ട് ആലപിച്ച ഗാനം. ഹരി.എം മോഹനൻ സംവിധാനം ചെയ്ത് കാപിചാനലിലൂടെ പുറത്തിറങ്ങിയ ‘ഓണമാണ്’ എന്ന ആ സംഗീതചിത്രം വളരെപ്പെട്ടെന്നായിരുന്നു വൈറലായത്.
വാർദ്ധക്യത്തിലെ ഒറ്റപ്പെടലിന്റെ വേദനകൾ വരച്ചു കാട്ടിയ ഗാനം ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ആരെയും പിടിച്ചിരുത്തുന്ന വരികളും വിദ്യാധരൻ മാസ്റ്ററുടെ മാന്ത്രികസ്പർശവും ഹരിയുടെ സംവിധാനമികവുമെല്ലാം കൂടിച്ചേർന്നപ്പോൾ അത് എക്കാലത്തെയും മികച്ച ഒരു ഓണപ്പാട്ടായി മാറി.
ഓണപ്പാട്ടുകളുടെ പതിവു ചിട്ടകളെല്ലാം പൂർണ്ണമായും തെറ്റിച്ചു കൊണ്ട് കവി വർത്തമാനകാല ജീവിതയാഥാർത്ഥ്യങ്ങളെ പകർത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. “വേണമായുസ്സെന്ന തോന്നലാണ്“ എന്ന ഒരൊറ്റ വരി കൊണ്ടു തന്നെ ഒരു സാധാരണ മനുഷ്യന്റെ വ്യഥയുടെ ആഴവും പരപ്പും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിടത്താണ് ആ പ്രതിഭയുടെ ഉൾക്കരുത്തു വ്യക്തമാകുന്നത്.
“പേരിനു മാത്രം കിടക്കുന്ന പ്രാണന് പേരക്കിടാങ്ങൾ മരുന്നാണ്“ എന്ന തുടർവരികൾ സൃഷ്ടിച്ച വിസ്മയം ഇനിയങ്ങോട്ട് എക്കാലവും ആസ്വാദകമനസ്സുകളിൽ നിലനിൽക്കുമെന്നു തീർച്ച. ആ സംഗീത ചിത്രം കാണാം:
ഈ വർഷമാകട്ടെ ‘ഓണമായി’ എന്ന പേരിൽ വളരെ പോസിറ്റീവായ ഒരു മൂഡിലുള്ള, ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന, ഒരു ഗാനവുമായാണ് കവിപ്രസാദ് എത്തിയിരിക്കുന്നത്. സിതാര കൃഷ്ണകുമാറും അരുൺ ജി.എസും ചേർന്നാലപിച്ച ഈ ഗാനവും കാപിചാനൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്.
“അങ്ങു കിഴക്കേ മാമല മേട്ടിൽ ചിങ്ങവെയിൽ തല നീട്ടുമ്പോൾ” എന്നാരംഭിക്കുന്ന പാട്ടിൽ, ഓണക്കാല ദൃശ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി ഒരു മാലയിലെന്നോണം കോർത്തിട്ടിരിക്കുന്നു. ശ്രദ്ധേയങ്ങളായ ഓണപ്പാട്ടുകൾ മുമ്പും സമ്മാനിച്ചിട്ടുള്ള യുവസംഗീതസംവിധായകൻ എസ്.ആർ. സൂരജാണ് ഈണമിട്ടിരിക്കുന്നത്.
സിനിമ പിന്നണി ഗായികയായ ഹരിത ഹരീഷിന്റെ ആലാപനത്തിൽ, ഈ ഗാനത്തിന്റെ ഒരു സോളോ വേർഷനും കൂടി പുറത്തിറങ്ങിയിട്ടുണ്ട്. ഇതിന്, വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രമുഖസംവിധായകൻ പ്രമോദ് പപ്പൻ തയ്യാറാക്കിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.