കൊച്ചി: സിറോ മലബാര്‍ സഭയിലെ ആരാധനാക്രമത്തിലെ ഏകീകരണം നടപ്പിലാക്കാന്‍ രണ്ടാഴ്ചയിലേറെ മാത്രം ശേഷിക്കെ വിമത നീക്കം ശക്തമാക്കി ഒരു വിഭാഗം വൈദീകര്‍. എറണാകുളം-അങ്കമാലി അതിരൂപയിലെ ചില വൈദീകര്‍ക്ക് ഒപ്പം തൃശൂര്‍ അതിരൂപത, പാലക്കാട്, താമരശേരി, ഇരിങ്ങാലക്കുട രൂപതകളിലെ വൈദീകരുമാണ് ഇന്നു സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ട് പ്രതിഷേധമുയര്‍ത്താനുള്ള വിമത വൈദീകരുടെ നീക്കം ഒരു വിഭാഗം വിശ്വാസികളെത്തി തടഞ്ഞു.
ഇതോടെ ഗേറ്റിലൂടെ മേജര്‍ ആര്‍ച്ച് ബിഷപ്പ കൂരിയ ചാന്‍സിലറെ നിവേദനം ഏല്‍പ്പിച്ച് വൈദീകര്‍ മടങ്ങി. കടുത്ത പ്രതിഷേധമാണ് ഇന്നു സഭാ ആസ്ഥാനത്തെത്തിയ വൈദീകര്‍ക്ക് നേരിടേണ്ടി വന്നത്. വിശ്വാസികള്‍ വൈദീകരെ സഭാ ആസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ചു.
ഇന്ന് 12 മണിയോടെയാണ് സിറോ മലബാര്‍ സഭയിലെ രണ്ട് അതിരൂപതകളിലെ ഉള്‍പ്പെടെ അഞ്ച് രൂപതയിലെ വൈദീകര്‍ സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ്. തോമസ് മൗണ്ടില്‍ എത്തിയത്. ആയിരത്തിലേറെ വൈദീകര്‍ കുര്‍ബാന ഏകീകരണത്തിന് എതിരാണെന്നും അവരെല്ലാവരും ചേര്‍ന്നാണ് പ്രതിഷേധത്തിന് എത്തുകയെന്നും പറഞ്ഞിരുന്നെങ്കിലും 100ല്‍ താഴെ മാത്രം വൈദീകരാണ് സമരത്തിനെത്തിയത്.
നേരത്തെ ഭൂമിവിഷയമടക്കമുള്ള കാര്യങ്ങളില്‍ എറണാകുളത്ത് വിമത വിഭാഗം വൈദീകര്‍ പ്രതിഷേധിച്ചപ്പോള്‍ 300ലേറെ വൈദീകരുണ്ടായിരുന്നു. എന്നാല്‍ ക്രമേണ സമരത്തിന് നേതൃത്വം നല്‍കുന്ന വൈദീകരുടെ യഥാര്‍ത്ഥ ലക്ഷ്യമറിഞ്ഞതോടെ വൈദീകര്‍ പലരും പ്രതിഷേധത്തില്‍ നിന്നും പിന്‍മാറി. സഭയെ പൊതുമധ്യത്തില്‍ അവഹേളിക്കുക എന്നതുമാത്രമാണ് വിമത വിഭാഗത്തിന്റെ ലക്ഷ്യം എന്നറിഞ്ഞതോടെയാണ് പലരും വിമത വിഭാഗത്തിന്റെ നീക്കങ്ങളോട് പ്രതികരിച്ചു തുടങ്ങിയത്.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ശക്തി കുറഞ്ഞതോടെ വടക്കോട്ടുള്ള പല രൂപതകളിലും ചെറിയ പ്രശ്‌നങ്ങളില്‍ രൂപതാ നേതൃത്വവുമായി അകുന്നു കഴിയുന്ന വൈദീകരെ കൂട്ടുപിടിച്ച് സമരം നടത്താനാണ് എറണാകുളം -അങ്കമാലി അതിരൂപതയിലെ വിമതര്‍ ശ്രമിച്ചത്. പലരെയും ഭാവിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തോടെ ഇവര്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്.
അതിന്റെ ഭാഗമായാണ് തൃശൂര്‍, ഇരിങ്ങാലക്കുട, താമരശേരി, പാലക്കാട് രൂപതകളിലെ ചില വൈദീകര്‍ ഇന്നത്തെ പ്രതിഷേധത്തിനെത്തിയത്. അതിനിടെ ക്രൈസ്തവരല്ലാത്ത ചിലരും വൈദീകര്‍ക്ക് പിന്തുണയുമായി ഇന്നത്തെ സമരത്തിനെത്തിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ സഭയില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ എല്ലാ വിധ പിന്തുണയും വിമതവിഭാഗത്തിന് നല്‍കിയിരുന്നു.
സഭയില്‍ ഭിന്നിപ്പുണ്ടാക്കി വിശ്വാസത്തെ തകര്‍ക്കുക എന്നതായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. ഇവരില്‍ പലരുടെയും പിന്തുണയോടെയാണ് സഭയ്‌ക്കെതിരെ നേരത്തെ വലിയ ആക്രമണങ്ങളുണ്ടായത്. ഇവരുടെ പിന്തുണയോടെയായിരുന്നു ഇന്നത്തെ സമരവുമെന്നാണ് ഉയരുന്ന ആക്ഷേപം.
അതേസമയം നവംബര്‍ 28നുള്ളില്‍ ആരാധനാക്രമം ഏകീകരിക്കണമെന്നാണ് സിറോ മലബാര്‍ സഭാ സിനഡിന്റെ നിര്‍ദേശം. ഇതോടെ വരും ദിവസങ്ങളില്‍ സമരനാടകവുമായി വൈദീകര്‍ രംഗത്തുവരുമെന്ന് ഉറപ്പാണ്.