കോഴിക്കോട്: പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള നികുതി ജിഎസ്‌ടിയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടിയാകുമെന്നും ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും ജിഎസ്‌ടി പരാതി പരിഹാരസമിതി അംഗവുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണി, നിയമോപദേഷ്ടാവും മുൻ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വ.എം.കെ. അയ്യപ്പൻ ഉപഭോക്‌തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻറ് പി.ഐ. അജയൻ എന്നിവർ പറഞ്ഞു.
സെപ്റ്റംബർ 17 ന് ലക്നോവിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേരള സംസ്ഥാന പ്രതിനിധികൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ചർച്ചയ്ക്ക് എടുക്കുമ്പോൾ അനുകൂലിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, ധനമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിരുന്നു.
ജിഎസ്‌ടി നിയമത്തിലെ ഏറ്റവും ഉയർന്ന നികുതി സ്ലാബ് ആയ 28 % ത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവും, പ്രതിസന്ധിയിലായ സമസ്ത മേഖലകൾക്കും ഉയർച്ചക്കും, മുൻകാല പ്രതാപം വീണ്ടെടുക്കാൻ ഏറെ ഉപകരിക്കും എന്നിവർ അഭിപ്രായപ്പെട്ടു.