നാം ഇന്ന് ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളൊക്കെയും ഒരുകാലത്ത് മനുഷ്യന്റെ വിദൂര ഭാവനകളിൽ മാത്രം ഉണ്ടായിരുന്നവയാണ്. മൊബൈല്‍ ഫോണ്‍ പിറന്നു വീഴുമ്പോള്‍ അതിന്‍റെ പിതാവ് ഡോ മാര്‍ട്ടിന്‍ കൂപ്പറിന് നാല്‍പ്പത്തിനാല് വയസ്സാണ് പ്രായം. 1973 ഏപ്രില്‍ മൂന്നിനായിരുന്നു ആ ചരിത്രസംഭവം. അതായത്, വിയറ്റ്‌നാമില്‍ നിന്ന് അമേരിക്ക പിന്‍മാറിയ അതേവര്‍ഷം.
അമേരിക്കയില്‍ മോട്ടോറോള കമ്പനിയുടെ സിസ്റ്റം ഡിവിഷന്റെ ജനറൽ മാനേജറായിരുന്നു മാര്‍ട്ടിന്‍ കൂപ്പര്‍. ഏപ്രില്‍ 3ന് കൂപ്പര്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ നടക്കുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ഒരു കൊച്ചുയന്ത്രമുണ്ട്. ഇന്നത്തെ മൊബൈലിന്റെ മൂലരൂപമായിരുന്നു അത്. പലരും അയാളെ അമ്പരപ്പോടെ നോക്കിക്കൊണ്ടിരുന്നു. ക്ഷണിച്ചു വരുത്തിയ മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ നോക്കിനില്‍ക്കെ അദ്ദേഹം ആ യന്ത്രത്തില്‍ ഡയല്‍ ചെയ്ത് ഒരു സുഹൃത്തിനെ വിളിച്ചു.
മോട്ടോറോളയുടെ ബദ്ധശത്രു, ബിസിനസ് എതിരാളി ബെല്‍ ലാബ്‌സ് ഫോണ്‍ കമ്പനി തലവന്‍ ഡോ ജോയേല്‍ എസ് ഇന്‍ജെലിന്‍റെ ലാന്‍ഡ് ഫോണിലേക്കായിരുന്നു ആ വിളി. മാധ്യമപ്രവര്‍ത്തകരെ ആ ഫോണില്‍ നിന്ന് വിളിക്കാനനുവദിച്ച കൂപ്പര്‍ താന്‍ നുണ പറയുന്നതല്ലെന്ന് അവരെ ബോധ്യപ്പെടുത്തി.
അന്നത്തെ ആദ്യ ഫോണ്‍വിളിയെപ്പറ്റി ഇന്ന് 88 വയസ്സുള്ള മാര്‍ട്ടിന്‍ കൂപ്പര്‍ ഓര്‍ക്കുന്നതിങ്ങനെ- "അന്ന് ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ പരിഷ്‌കാരികളായ ന്യൂയോര്‍ക്കു നിവാസികള്‍ പോലും എന്നില്‍ നിന്നും അകലം പാലിച്ച് കൗതുകത്തോടെ നോക്കുമായിരുന്നു.
ഓരോ ഫോണ്‍വിളിയിലും എന്നെചുറ്റിപ്പറ്റി ആരെങ്കിലുമുണ്ടാകുമായിരുന്നു. കോഡ്‌ലെസ് ടെലിഫോണുകള്‍ പോലുമില്ലാതിരുന്ന അന്ന് എന്റെ കൈയിലെ ഫോണ്‍ ഒരു അത്ഭുത വസ്തു തന്നെയായിരുന്നു.. റോഡുകള്‍ മുറിച്ചു കടക്കുമ്പോള്‍ പോലും എന്റെ ചെവിയില്‍ ഫോണുണ്ടായിരുന്നു...".
കയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പറിന് ഇന്ന് സ്മാര്‍ട്‌ഫോണില്‍ മണിക്കൂറുകളോളം ചെലവിടുന്ന തലമുറയോട് പറയാനുള്ളത് ഇതാണ്. 'ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്' എന്ന്. ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ ഇങ്ങനെ ഒരു നിര്‍ദേശം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ തുറന്നടിച്ച മറുപടി.' നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? അദ്ദേഹം ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും'ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്. ഈ കണക്കിനാണെങ്കില്‍ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകള്‍ ഫോണില്‍ ചെലവഴിക്കുന്നു.
1950 ല്‍ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ അദ്ദേഹം കൊറിയന്‍ യുദ്ധകാലത്ത് യുഎസ് നാവിക സേനയില്‍ ചേര്‍ന്നു. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോര്‍പ്പറേഷനിലും പിന്നീട് 1954 മിതല്‍ മോട്ടോറോളയിലും പ്രവര്‍ത്തിച്ചു.
'GET A LIFE!!!'
— BBC Breakfast (@BBCBreakfast) June 28, 2022
How long do you spend on your phone every day?
Are you replacing your #Smartphone with a so called #Dumbphone?
Martin Cooper - the man who helped invent mobiles - had this message for #BBCBreakfasthttps://t.co/P9SgrByh5Q pic.twitter.com/A4ASXL3O4L