മുംബൈ: ഷാറുഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീര്‍ വാങ്കഡെ 25 കോടി രൂപ ആവശ്യപ്പെട്ടതായുള്ള കേസിൽ സിബിഐ റെയ്സ് നടത്തിയതിനോടു പ്രതികരിച്ച് എൻസിബി മുംബൈ സോൺ മുൻ മേധാവി സമീര്‍ വാങ്കഡെ.
‘‘18 സിബിഐ ഉദ്യോഗസ്ഥരാണ് വീട്ടിൽ 12 മണിക്കൂറിലേറ പരിശോധന നടത്തിയത്. ഭാര്യയും മക്കളും ഉള്ളപ്പോഴായിരുന്നു പരിശോധന. 23,000 രൂപയും നാല് വസ്തുക്കളുടെ ആധാരവുമാണ് അവർ കണ്ടെത്തിയത്. നാല് വസ്തുക്കളും സർവീസിൽ കയറുന്നതിനു മുൻപു തന്നെ വാങ്ങിയതാണ്. ഭാര്യ ക്രാന്തിയുടെ മൈാബെൽ ഫോണും സിബിഐ പിടിച്ചെടുത്തു. സഹോദരി യാസ്മിൻ വാങ്കഡെയുടെയും അച്ഛൻ ജ്ഞാനേശ്വർ വാങ്കഡെയുടെയും വീട്ടിൽനിന്നും 28,000 രൂപ വീതം പിടിച്ചെടുത്തു. ഭാര്യാപിതാവിന്‍റെ വീട്ടിൽനിന്ന് 1800 രൂപയും ഇതിനു പുറമെ പിടിച്ചെടുത്തു.’’– സമീർ വാങ്കഡെ പറഞ്ഞു.
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീർ അനധികൃത ഇടപെടലുകൾ നടത്തിയതായിസിബിഐയ്ക്കു രഹസ്യ വിവരം ലഭിച്ചതോടെയാണ് അഴിമതിക്കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് സിബിഐ വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.
സംഘത്തിലുണ്ടായിരുന്ന എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിൽ സർവീസിൽനിന്നു നേരത്തെ പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണു കടുത്ത നടപടിയെന്ന് എൻസിബി മേധാവി അറിയിച്ചു.
2021ലാണ് എൻസിബി സംഘത്തിന്‍റെ മേധാവിയായിരുന്നു വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്തത്. കേസ് ഒതുക്കി തീർക്കാൻ സമീറും രണ്ട് ഉദ്യോഗസ്ഥരും, ആഡംബര കപ്പലിൽ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സാക്ഷിയും ചേർന്നാണ് പണം ആവശ്യപ്പെട്ടത് എന്നാണ് ആരോപണം. കേസിൽ നാല് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയക്കുകയാണുണ്ടായത്.