മുംബൈ: വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്ന് മഹാരാഷ്ട്രയിലെ അകോലയിലുണ്ടായ വർഗീയ സംഘർഷത്തിൽ 103 പേരെ അറസ്റ്റ് ചെയ്തു.
സി.സി.ടി.വി, വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അറസ്റ്റിലായവരിൽ ഇരു വിഭാഗക്കാരുമുണ്ടെന്നും അകോല പൊലീസ് സൂപ്രണ്ട് സന്ദീപ് ഘൂഗെ പറഞ്ഞു.
രണ്ടു വ്യക്തികൾ തമ്മിൽ നടത്തിയ വാട്സ്ആപ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെ നിന്ദിക്കുന്ന പരാമർശമാണ് ചാറ്റിലെന്നാണ് ആരോപണം.
വിവാദ ചാറ്റ് നടത്തിയ വ്യക്തിയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ ശ്രമം നടന്നതായി പൊലീസ് പറയുന്നു.ശനിയാഴ്ച രാത്രിയാണ് അകോല പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷമുണ്ടായത്. പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ 40കാരൻ മരിച്ചു. 24 വാഹനങ്ങൾക്ക് തീയിട്ടു. വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.