മുംബൈ : ആഡംബരക്കപ്പലിലെ ലഹരിപാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാൻ വേട്ടയാടപ്പെടുകയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഖാൻ എന്ന പേര് കാരണമാണ് ആര്യൻ വേട്ടയാടപ്പെടുന്നത്. ആര്യന്റെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെങ്കിലും കോടതിയിൽ ആര്യന്റെ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു.
ഒക്ടോബർ 13 ന് വരെ ആര്യൻ ആർതർ റോഡ് ജയിലിലാണ്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷിനെതിരെ നടപടിയെടുക്കുന്നതിനുപകരം 23 കാരനായ ആര്യൻ ഖാനെ പിന്തുടർന്ന് അക്രമിക്കുകയാണ് സർക്കാരും , നിയമപാലകരും. അതിനും കാരണം ഖാൻ എന്ന കുടുംബപ്പേരാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു .
ലഖിംപൂർ ഖേരി സംഭവത്തിന്റെ പേരിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത് പരാമർശിക്കാതെയായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രസ്താവന. കഴിഞ്ഞയാഴ്‌ച്ചയാണ് ആഡംബരകപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ആര്യൻ, സുഹൃത്ത് അർബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒൻപതു പേരെ അറസ്റ്റ് ചെയ്തത്.