മുംബൈ : തുണ്ടുകടലാസുകളിലെഴുതിയും കൈകളിലെഴുതിയുമെല്ലാം പരീക്ഷയ്‌ക്ക് കോപ്പി അടിക്കുന്നതായിരുന്നു പണ്ടത്തെ രീതി. എന്നാലിന്ന് കോപ്പി അടിക്കുന്ന രീതി സാങ്കേതിക വിദ്യയോടൊപ്പം തന്നെ വളർന്നു എന്നതിൽ തർക്കമില്ല.
പലപ്പോഴും ഇത്തരം കോപ്പിയടികൾ വാർത്തയാവാറുമുണ്ട്. ഇത്തരത്തിൽ ഹൈടെക്ക് വിദ്യ കോപ്പിയടിക്ക് ഉപയോഗിച്ച ഒരു ആളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. മുംബൈ പോലീസ് പരീക്ഷ കഴിത്തെത്തിയ യുവാവ് ചെവിയിൽ നിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നു.
മഹാരാഷ്‌ട്ര പോലീസ് മേധാവി സഞ്ചയ് പാണ്ഡയടക്കമുള്ളവർ ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷകളിൽ കോപ്പിയടി തടയാൻ തുടർച്ചയായി പോലീസ് വകുപ്പ് നടപടി എടുക്കുന്നതിനിടയിലാണ് യുവാവ് പോലീസ് പരീക്ഷയ്‌ക്ക് തന്നെ ഇത്തരമൊരു കോപ്പിയടി മാർഗം സ്വീകരിച്ചത് എന്നതാണ് ഏറെ ദു:ഖകരം.
ചെവിയിൽ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചാണ് ഇയാൾ കോപ്പിയടി നടത്തിയത്. മഹാരാഷ്‌ട്രയിലെ ജൽവാഗവിലാണ് സംഭവം. പ്രതാപ് സിംഗ് എന്ന ഇരുപത്തിനാലുകാരനാണ് കോപ്പി അടിയിൽ പിടിയിലായത്. പരീക്ഷ തുടങ്ങുന്നതിന് മുൻപ് തന്നെ ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികത ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഇയാൾ രണ്ടു തവണ ശുചി മുറിയിലും പോയി. ഇതോടെ സംശയം തോന്നിയ അദ്ധ്യാപകർ ഇയാളെ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് മൈക്രോചിപ്പ് കണ്ടെത്തിയത്. ഫോണിൽ കൂടി ഇയാൾക്ക് ഉത്തരം പറഞ്ഞു കൊടുക്കാൻ ശ്രമിച്ച ആളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.