മുംബൈ: മുംബൈയിലെ ലഹരിവേട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാനൊപ്പം എൻസിബി ഓഫീസിൽ വച്ച് സെൽഫി എടുത്ത് വൈറലായ കിരൺ ഗോസാവിക്കെതിരെ പൂനെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബുധനാഴ്ച ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. രാജ്യം വിട്ട് പോകുന്നതിനും വിലക്കുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത പറഞ്ഞു. മുംബൈയിലെ ആഡംബര കപ്പിൽ എൻസിബി നടത്തിയ റെയ്ഡിന്റെ ദൃക്‌സാക്ഷികളിലൊരാൾ കൂടിയാണ് ഗോസാവി.
എൻസിബി ഓഫീസിനുള്ളിൽ വച്ചാണ് ആര്യൻ ഖാനൊപ്പം വൈറലായ സെൽഫി ഗോസാവി എടുത്തത്. അതുകൊണ്ട് തന്നെ എൻസിബി ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ആര്യൻ ഖാൻ എന്ന തരത്തിലാണ് ചിത്രങ്ങൾക്ക് പ്രചാരം ലഭിച്ചതും. എന്നാൽ ഇയാൾ എൻസിബി ഉദ്യോഗസ്ഥനല്ലെന്നും, ഇയാൾക്ക് ഏജൻസിയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി എൻസിബി ഉന്നത ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തി.
2018 മെയ് 19ന് രജിസ്റ്റർ ചെയ്ത വഞ്ചന കേസിന്റെ പേരിലാണ് ഇയാൾക്കെതിരെ പോലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മലേഷ്യയിൽ ജോലി വാഗ്ദാനം നടത്തി പണം തട്ടിയെന്നതാണ് കേസ്. ചിന്മയ് ദേശ്മുഖ് എന്ന പൂനെ സ്വദേശിയാണ് പരാതിക്കാരൻ.
3.09 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് പണമോ ജോലിയോ ലഭിച്ചില്ലെന്നും ചിന്മയ് പറയുന്നു. കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.