മുംബൈ: ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) തിരുവോണ നാളിൽ മദ്ധ്യറെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നായ സി.എസ്.ടി.യിൽ പതിവുപോലെ ഇത്തവണയും ഓണപൂക്കളം ഒരുക്കുന്നു.
സെപ്റ്റംബർ എഴാം തീയ്യതി ഉച്ചക്ക് 2 മണി മുതൽ പൂക്കൾ തയ്യാറാക്കുന്ന ജോലികൾ തുടങ്ങും. രാത്രി പത്തുമണിയോടെ ആരംഭിക്കുന്ന പൂക്കളമിടൽ തിരുവോണ ദിനമായ എട്ടാം തീയ്യതി വെളുപ്പിന് അവസാനിക്കുന്നതോടെ, അന്നേദിവസം രാവിലെ ഏഴു മണി മുതൽ പൊതുജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
നാൽപ്പത്തിരണ്ടു ലക്ഷത്തോളം യാത്രക്കാർ എത്തിച്ചേരുന്ന സി.എസ്.ടി. സ്റ്റേഷനിൽ മുൻ വർഷങ്ങളിൽ ഒരുക്കിയ പൂക്കളം കാണാൻ ഓരോ മിനിറ്റിലും ഏകദേശം എണ്ണുറോളം പേർ എത്തി ചേർന്നിരുന്നു.
പൂക്കളം കാണുന്നതിനു വേണ്ടി വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ദിവസത്തിനു വേണ്ടി നിർമ്മിച്ച പൂക്കളം രണ്ടു ദിവസത്തിനു ശേഷം മാത്രമാണ് അവിടെ നിന്നും നീക്കം ചെയ്യാൻ സാധിച്ചത്. ഏകദേശം ഇരുപത്തിയാറുലക്ഷം ജനങ്ങൾ പൂക്കളം കാണുവാൻ എത്തിച്ചേർന്നിരുന്നതായി സംഘാടകർ അറിയിച്ചു.
ഏറ്റവും കൂടുതൽ സന്ദർശകർ കണ്ടതും, ഏറ്റവും കൂടുതൽ സെൽഫി എടുക്കുന്നതുമായ പൂക്കളം സി.എസ്.ടി യിൽ ഒരുക്കിയ പൂക്കളമായിരുന്നു. സി.എസ്.ടി സ്റ്റേഷനിൽ
2008 ലെ ഭീകരാക്രമണത്തിൽ ഇരയായവർക്ക് വേണ്ടി സമർപ്പിക്കുന്ന ഈ പൂക്കളത്തിലൂടെ മനുഷ്യരെയെല്ലാം ഒന്നായ്കണ്ടിരുന്ന ഒരു നല്ല കാലത്തിന്റെ സ്മരണയും, ഓർമ്മയും മലയാളികളിലേക്ക് പകരാനും, അതോടൊപ്പം മലയാളികളുടെ ഈ സാംസ്‌കാരിക ആഘോഷം മറ്റ് ഭാഷക്കാരിലേക്ക് എത്തിക്കുവാനുമുളള ശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് അമ്മ പ്രസിഡന്റും, സാമൂഹ്യ പ്രവർത്തകനുമായ ജോജോ തോമസ് പറഞ്ഞു.
മലയാളികൾക്ക് ഏറെ അഭിമാന നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സി.എസ്.ടി. സ്റ്റേഷനിലെ ഈ ഓണപൂക്കളം. മഹാ നഗരത്തിലെ പലഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പൂക്കൾ ശേഖരിച്ച് അവരുടെ കൂട്ടായ്മയിലൂടെ ഈ ഉദ്യമം ഭംഗിയായി പൂർത്തീകരിക്കുന്നത് പ്രത്യേകിച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു.