മുംബൈ: തിരുവോണദിവസം കേരള ഗവണ്മെന്റിന്റ ഉടമസ്ഥതയിലുള്ള മുംബൈയിലെ കേരള ഹൗസ് ഒരു മിനി കേരളമായി തന്നെ മാറി. കേരളത്തിന്റെ തെക്കും വടക്കും നടുക്കും ഉള്ളവർ അവിടെ ഒരുമിച്ചു.
പൂക്കളമൊരുക്കിയും ഊഞ്ഞാലാടിയും സൗഹൃദങ്ങൾ പങ്ക് വെച്ചും സദ്യയുണ്ടും ഓണം ഗംഭീരമാക്കി. വാഴയിലയിൽ തന്നെ വിളമ്പിയ സദ്യ ചതുർവിഭവസമൃദ്ധമായിരുന്നു. ആയിരത്തിലധികം പേർ ആദ്യദിവസം തന്നെ സദ്യ ഉണ്ടു.
മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഉണ്ണാൻ കഴിഞ്ഞത്. അതിനു കഴിയാത്തവർക്ക് അവിട്ടം ചതയം നാളുകളിൽ സദ്യ ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷം വർധിത വീര്യത്തോടെയാണ് മുംബൈയിലെങ്ങും മലയാളികൾ തിരുവോണത്തെ വരവേറ്റത്.