ജീവിതം ചിലപ്പോൾ ചില പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമായി നമ്മുടെ മുന്നില്‍ വന്നു നില്‍ക്കാറുണ്ട്. നമ്മള്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയെന്നും വരാം. പക്ഷെ ഒരു പുഞ്ചിരിയോടെ അതിനെ നേരിട്ട്, അത് തരണം ചെയ്ത് വന്നവരുടെ കഥ എല്ലാർക്കും ഒരു പ്രചോദനമായിരിക്കും. അത്തരത്തില്‍ ഒരു കഥയാണ് തൃശൂര്‍ മണലൂര്‍ സ്വദേശിനിയും അധ്യാപികയുമായ ശാലിനി മനോഹരന്റെത്.
ജീവിതം ശാലിനി ടീച്ചറെ വെല്ലുവിളിച്ചത് ഒരു സ്തനാർബുദത്തിന്റെ രൂപത്തിലായിരുന്നു. പക്ഷെ ടീച്ചറുടെ മനസ് ഒരിക്കലും തളരാന്‍ ഒരുക്കമായിരുന്നില്ല. വിധിയെ പഴിക്കാതെ, പുഞ്ചിരി കൊണ്ട് അവര്‍ അതിനെ നേരിടാന്‍ തീരുമാനിച്ചു.
തന്റെയുള്ളിൽ ഉണ്ടായിരുന്ന സര്‍ഗവാസനയെ പുറത്തേക്ക് കൊണ്ട് വരുന്ന തിരക്കിലായി പിന്നീട് ടീച്ചര്‍. അങ്ങനെ അവര്‍ തന്നിലെ എഴുത്തുകാരിയെ അറിഞ്ഞു. അത് കവിതകളായി കടലാസിലേക്ക് പകര്‍ന്നു. അതിനിടയില്‍ ടീച്ചര്‍ തന്റെ രോഗത്തെ മറന്നു.
തന്റെ കുട്ടിക്കാലത്തെ ഓര്‍മകളിളും, അനുഭവങ്ങളും കോര്‍ത്തിണക്കി ടീച്ചര്‍ എഴുതിയ ‘ചെറു പുഞ്ചിരി‘ എന്ന കവിത കടലാസ്സില്‍ നിന്നും ദൃശ്യരൂപത്തില്‍ പുറത്തേയ്ക്കെത്തുകയാണ്.
ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ മ്യൂസിക് വിഡിയോയുടെ പിന്നിൽ മക്കളായ മനേഷ് മനോഹരും, ഷിനു മനോഹരും ആണ്. അമ്മയുടെ സ്വപ്നം യാഥാരത്യമാക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് അവര്‍ രണ്ടു പേരും.
2 എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മനേഷ് മനോഹര്‍ നിര്‍മിക്കുന്ന ‘ചെറുപുഞ്ചിരി’ എന്ന മ്യൂസിക് വീഡിയോ ഈ ഓണത്തിന് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. നമ്മളെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോകുന്ന 'ചെറുപുഞ്ചിരി'യുടെ എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മനു ആന്റണി ആണ്.
ഹരീഷ് പാലക്കല്‍ ആണ് തിരക്കഥ. ശാലിനി മനോഹറിന്റെ വരികള്‍ക്ക് സംഗീതം നല്കിയിരികുന്നത് രാമചന്ദ്രന്‍ ആണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഉള്ള ഈ പാട്ട് പാടിയിരിക്കുന്നത് ഷിനു ജതിന്‍ ആണ്. തൃശ്ശൂരും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചിരിക്കുന ഈ മ്യൂസിക് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിതിന്‍ രാജ് ആണ്.
സിനിമാതാരങ്ങളായ വിനീത് വിശ്വം, മനോഹരി ജോയ്, ഗീത, സാനിയ റാഫി, അന്ന എ സ്മിത്ത്, സീത, മായ, ശ്യാം ഗംഗോത്രി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.