കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപ്പൂരിൽ വമ്പന്‍ വിജയവുമായി മമത ബാനര്‍ജി. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. 24,396 വോട്ടുകളാണ് രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ട്രിബാളിന് ലഭിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്.
ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്. 2011 ല്‍ 52,213 വോട്ടിന്റെയും 2016 ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു.
നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സിപിഎം ബംഗാളിൽ തകർന്നടിഞ്ഞു. നവംബറിനു മുൻപ് ഏതെങ്കിലും മണ്ഡലത്തിൽനിന്ന് ജയിച്ചില്ലായിരുന്നെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമായിരുന്നു. സെപ്റ്റംബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം. ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്.