കൊല്‍ക്കത്ത: സ്ത്രീകളുടെ സ്‌കാര്‍ഫ് വലിച്ചിടുക, ഇരയുടെ കൈപിടിച്ച് വലിക്കുക,വിവാഹാഭ്യര്‍ത്ഥന നടത്തുക എന്നിവ പോക്‌സോ നിയമപ്രകാരമുള്ള 'ലൈംഗിക ആക്രമണം' അല്ലെങ്കില്‍ 'ലൈംഗിക പീഡനം' എന്നിവയുടെ നിര്‍വചനത്തില്‍ വരുന്നതല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് ബിബേക് ചൗധരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് ചുരുക്കത്തില്‍
പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, ഇരയായ പെണ്‍കുട്ടി 2017 ഓഗസ്റ്റില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രതി പെണ്‍കുട്ടിയുടെ 'സ്‌കാര്‍ഫ്' പിടിച്ച് വലിക്കുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചില്ലെങ്കില്‍ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
പ്രതി ലൈംഗിക ഉദ്ദേശത്തോടെയാണ് പെണ്‍കുട്ടിയെ സമീപിച്ചതെന്നും, പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ വിലയിരുത്തിയ ശേഷം വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതി പെണ്‍കുട്ടിയുടെ കൈപിടിച്ച് വലിച്ച് ലൈംഗികാതിക്രമത്തിനും ശ്രമിച്ചതായി വിചാരണക്കോടതി വിലയിരുത്തി.
അതിനാൽ, പോക്‌സോ നിയമത്തിലെ സെക്ഷൻ 8, 12, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 354 ബി, 506, 509 എന്നിവ പ്രകാരം ജഡ്ജി പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി. കൂടാതെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എ (1) (ii) പ്രകാരം പ്രതിയുടെ നിർദ്ദിഷ്ട പ്രവൃത്തി ലൈംഗിക പീഡനത്തിന്റെ സ്വഭാവമുള്ളതാണെന്നും കണ്ടെത്തി.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ
തെളിവുകൾ പുനഃപരിശോധിച്ചപ്പോൾ പെണ്‍കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.
'സ്‌കാര്‍ഫ്' വലിച്ചിഴയ്ക്കുകയും ഇരയെ കൈപിടിച്ച് വലിച്ച് അവളെ വിവാഹം കഴിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രവൃത്തിയാണ് പരാതിക്കാരൻ ചെയ്തതെന്ന് കരുതിയാലും, അത്തരം പ്രവൃത്തി ലൈംഗികാതിക്രമത്തിന്റെയോ ലൈംഗികപീഡനത്തിന്റെയോ നിർവചനത്തിൽ വരുന്നില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 506-ാം വകുപ്പ്, സെക്ഷൻ 354 എ പ്രകാരം അയാള്‍ കുറ്റം ചെയ്തിട്ടുണ്ട്'', ഹൈക്കോടതിയുടെ നിരീക്ഷണം ഇപ്രകാരമായിരുന്നു.
അതിനാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354 ബി, 509 വകുപ്പുകൾ, പോക്‌സോ നിയമത്തിലെ 8, 12 വകുപ്പുകൾ എന്നിവ ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. സെക്ഷൻ 354(1)(ii), സെക്ഷൻ 506 എന്നിവ പ്രകാരം കുറ്റം ചെയ്തതിന് ട്രയൽ ജഡ്ജി വിധിച്ച ശിക്ഷ കോടതി അംഗീകരിച്ചു.