സത്യമായിട്ടും കൂറുമാറില്ല! ഗോവയക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഇംഫാല്‍: കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഗോവയക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. വിവിധ ആരാധനാലയങ്ങളിലെത്തിയായിരുന്നു പ്രതിജ്ഞ എടുത്തത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ്, പാർട്ടി സംസ്ഥാന ഘടകം ചുമതലയുള്ള ഭക്ത ചരൺ ദാസ് എന്നിവർ ചേർന്നാണ് പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകിയത്.

ഫാലിലെ കംഗ്ല കോട്ടയിലെത്തിയ സ്ഥാനാര്‍ഥികള്‍ തുടര്‍ന്ന് ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി, മുസ്ലീം പള്ളി എന്നിവിടങ്ങളിലെത്തി പ്രതിജ്ഞ എടുത്തു.

''കോൺഗ്രസ് പാർട്ടി രാജ്യത്തിന്റെ മതേതര ഘടനയിൽ വിശ്വസിക്കുന്നു, അതിനാലാണ് സംസ്ഥാനത്തെ വിവിധ സമുദായങ്ങളുടെ എല്ലാ പ്രധാന ആരാധനാലയങ്ങളിലും പ്രതിജ്ഞയെടുക്കാൻ പാർട്ടി തീരുമാനിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് കൂറുമാറില്ലെന്ന് സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുത്തു. പാർട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു''- കംഗ്ല കോട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഇബോബി സിംഗ് പറഞ്ഞു.

''മണിപ്പൂരിലെ ജനങ്ങളുടെ ജനവിധിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണം. 2017ലെ തെരഞ്ഞെടുപ്പിൽ ചില എംഎൽഎമാർ കൂറുമാറി ജനവിധിയെ അവഹേളിച്ചു. അധികാരത്തിലെത്തിയ ശേഷം ബിജെപി കോൺഗ്രസിനെ ഭിന്നിപ്പിക്കാൻ എല്ലാ ദുഷിച്ച മാർഗങ്ങളും സ്വീകരിച്ചു,” ഭക്ത ചരൺ ദാസ് പറഞ്ഞു.

ബി.ജെ.പി അധികാരത്തിലെത്തിയത് ജനങ്ങളുടെ ജനവിധി കൊണ്ടല്ല, കൃത്രിമ മാർഗങ്ങളിലൂടെയാണ്, അതുകൊണ്ടാണ് മണിപ്പൂരിലെ ജനങ്ങളുടെ ജനവിധി മാനിക്കുന്നതിന് ഈ പ്രതിജ്ഞ ആവശ്യമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment