'വിമാനത്തില്‍ മൃതദേഹത്തിന് കൂടുതല്‍ സ്ഥലം വേണം, പകരം എട്ടു മുതല്‍ പത്തുവരെ ആളുകളെ കൊണ്ടുവരാം'! യുക്രൈനില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയെ കുറിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബെംഗളൂരു: യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി. എം.എല്‍.എ അരവിന്ദ് ബെല്ലാദ് നടത്തിയ പരാമര്‍ശം വിവാദമായി. ഹുബ്ലി-ധാർവാഡ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം.

വിമാനത്തില്‍ മൃതദേഹത്തിന് കൂടുതല്‍ സ്ഥലം വേണമെന്നും, ഒരു ശവപ്പെട്ടിക്ക് പകരം എട്ട് മുതൽ 10 വരെ ആളുകൾക്ക് വിമാനത്തിൽ കൊണ്ടുവരാമെന്നുമായിരുന്നു എംഎല്‍എ പറഞ്ഞത്. നവീന്റെ മൃതദേഹം ജന്മനാടായ ഹാവേരിയിലേക്ക് എപ്പോൾ കൊണ്ടുവരുമെന്ന അനിശ്ചിതത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

"നവീന്റെ മൃതദേഹം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. യുക്രൈയ്ൻ ഒരു യുദ്ധമേഖലയാണ്, എല്ലാവർക്കും അതിനെക്കുറിച്ച് അറിയാം. ശ്രമങ്ങൾ നടക്കുന്നുണ്ട്, കഴിയുമെങ്കിൽ മൃതദേഹം തിരികെ കൊണ്ടുവരും," എന്നും എംഎല്‍എ പറഞ്ഞു.

"'ജീവിച്ചിരിക്കുന്ന ആളുകളെ തിരികെ കൊണ്ടുവരുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മൃതദേഹം കൊണ്ടുവരുന്നത്. കാരണം മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം എടുക്കും. മൃതദേഹത്തിന് പകരം എട്ടോ പത്തോ ആളുകളെ ആ സ്ഥലത്ത് കൊണ്ടുവരാന്‍ സാധിക്കും' ബിജെപി നേതാവ് പറഞ്ഞു.

നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ ബുധനാഴ്ച പറഞ്ഞിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കാൻ പ്രധാനമന്ത്രി മോദിയോടും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment