/sathyam/media/post_attachments/CM6E2BYnd2y4am3fVADg.jpg)
ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെപി പ്രവർത്തകർക്കു നേരെ ബിജെഡി എംഎല്‍എ കാര്‍ ഇടിച്ചുകയറ്റി. സംഭവത്തില്‍ പൊലീസുകാരടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത കുമാര്‍ ജഗ്ദേവ് ആണ് തന്റെ ആഡംബര കാര്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയത്.
സംഭവത്തെ തുടർന്ന് ജനക്കൂട്ടം എംഎല്‍എയെ മർദിച്ചു. ഖുര്‍ദ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് ജഗ്ദേവ് എസ്‌യുവിയുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു.
കെട്ടിടത്തിനു സമീപത്തേക്കു വാഹനം എടുക്കാൻ ശ്രമിച്ച എംഎൽഎയെ പൊലീസും പാർട്ടി പ്രവർത്തകരും ചേർന്നു തടഞ്ഞതാണെന്നും എന്നാൽ, എംഎൽഎ ആക്സിലേറ്ററിൽ കാലമർത്തി വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്നും ഐജി അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സെന്‍ട്രല്‍ റേഞ്ച് ഐജി നരസിംഗ ഭോല്‍ മാധ്യമങ്ങളോട് പറഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ച ബാനപൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രശ്മി രഞ്ജന്‍ സാഹുവിനും പരിക്കേറ്റു. എംഎല്‍എയെയും ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എ കസ്റ്റഡിയിലാണെന്നും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.