ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത് വിവാദമായിരുന്നു. ഇപ്പോള്‍ ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.
ശ്രീനാരായണ ഗുരുവിന്റെ കണ്ണുകളിൽ നോക്കാൻ പോലും കെൽപ്പില്ലാത്തവരാണ് ആ മഹാമനുഷ്യനെ ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് മായ്ക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പത്താം തരം ടെക്സ്റ്റ് ബുക്കിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ബിജെപി ഭരിക്കുന്ന കർണാടക വിദ്യാഭ്യാസ വകുപ്പ് മാറ്റി നിർത്തിയിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ഇന്ത്യയുടെ ധീര പുത്രനാണ് രക്തസാക്ഷി ഭഗത് സിംഗ്. എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഭഗത് സിംഗ് ഉണ്ടാകും. ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല''-എന്ന് ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.