ബെംഗളൂരു: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു. ഭരണമാറ്റത്തെ ആർക്കും തടുക്കാനാകില്ല. നിലവിലത്തെ സര്‍ക്കാരില്‍ പാവപ്പെട്ടവരും കര്‍ഷകരും ഗോത്രവര്‍ഗക്കാരും അസന്തുഷ്ടരാണ്. അതിനാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെടുമെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു.
മോദിയുടെ ഭരണത്തിനു കീഴിൽ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ച നിലയിലാണ്. പണപ്പെരുപ്പം ഉയരുകയാണെന്നും കെസിആർ ചൂണ്ടിക്കാട്ടി. ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. ദേവഗൗഡ, മകൻ എച്ച്.ഡി.കുമാരസ്വാമി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബെംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യം രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്. മാറ്റത്തെ ആര്‍ക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോഴാണ് കെസിആർ ബെംഗളൂരുവിലേക്കു പറന്നത്.
ദേവഗൗഡയും കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ദേശീയതലത്തിലെയും കര്‍ണാടകയിലെയും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്‌തെന്ന് കെ.സി.ആര്‍. പറഞ്ഞു.