മുംബൈ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? നാല് വര്‍ഷത്തിന് ശേഷം എന്ത് ജോലിയാണ് നിങ്ങള്‍ക്കവര്‍ക്ക് നല്‍കാന്‍ കഴിയുകയെന്നും താക്കറെ ചോദിച്ചു.
നിങ്ങൾ ഒരു മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ വേണ്ടി ടെൻഡറുകൾ കൊണ്ടുവരുമോ? അങ്ങനെ വേണമെങ്കിൽ ഇപ്പോഴത്തെ നിയമന ആശയം പ്രയോഗിക്കുക. ജോലിക്കെടുത്ത ഉടനെ പിരിച്ചുവിടുക, ഉപയോഗിക്കുക, ഉപേക്ഷിക്കുക. പാലിക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ നൽകാവൂ. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് വാഗ്ദാനം നൽകി. എന്നാൽ എന്താണ് ചെയ്ത്? ഒന്നും ചെയ്തില്ല.
നോട്ട്‌നിരോധന സമയത്തും രണ്ടാമത് കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിയിലും അതിശക്തമായ പ്രതിഷേധം കണ്ടു. ആദ്യത്തേത് ജനങ്ങള്‍ സഹിച്ചു. രണ്ടാമതില്‍ അതുണ്ടായില്ല. ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇപ്പോള്‍ അഗ്നിപഥിന്റെ പേരില്‍ കേന്ദ്രം പുതിയ പ്രശ്‌നമുണ്ടാക്കുകയാണെന്നും താക്കറെ പറഞ്ഞു.