ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിംഗ് അവസാനിച്ചപ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്.
സംസ്ഥാനത്തെ 140 എംഎൽഎമാരും വോട്ടു ചെയ്തു. നിയമസഭാ സമുച്ചയത്തിലെ മൂന്നാം നിലയിൽ സജ്ജീകരിച്ച ബൂത്തിലായിരുന്നു എംഎൽഎമാർ വോട്ടു രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നുള്ള എംപി ജി.ജ്ഞാന തിരുവിയവും ഉത്തർപ്രദേശിലെ സേവാപുരി എംഎൽഎ നീൽ രത്തൻ സിങ്ങും കേരള നിയമസഭയിലാണ് വോട്ടു ചെയ്തത്.
പാലക്കാട് ചികിത്സയിലായിരുന്ന യുപി എംഎൽഎ അവിടെ നിന്നാണ് വോട്ടു ചെയ്യാൻ എത്തിയത്. കോവിഡ് ബാധിതനായ ജ്ഞാന തിരുവിയം ആണ് അവസാനം വോട്ടു ചെയ്തത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.